‘സമാധാനവും സുരക്ഷയും സ്ഥാപിക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടു’; ഗുൽമർഗ് ഭീകരാക്രമണത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ

ഭീകരാക്രമണത്തിൽ രണ്ട് ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു

Update: 2024-10-25 14:50 GMT
Advertising

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഗുൽമർഗിലുണ്ടായ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രത്തിന്റെ നയങ്ങൾ മേഖലയിൽ സുരക്ഷയും സമാധാനവും സ്ഥാപിക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സൈനികരുടെ സാധാരണക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം ഗുൽമർഗിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ രണ്ട് സൈനികരും രണ്ട് സൈനിക പോർട്ടർമാരും കൊല്ലപ്പെട്ടിരുന്നു. കൂടാതെ മറ്റൊരു സൈനികനും പോർട്ടർക്കും പരിക്കേൽക്കുകയും ചെയ്തു. വടക്കൻ ക​ശ്മീരിലെ ബാരാമുല്ല ജില്ലയിലുള്ള ഗുൽമർഗിൽനിന്ന് ആറ് കിലോമീറ്റർ അകലെ സൈനിക വാഹനത്തിന് നേരെയായിരുന്നു ആക്രമണം. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തുവന്നത്.

‘ജമ്മു കശ്മീരിലെ ഗുൽമർഗിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീരുത്വം നിറഞ്ഞ ആക്രമണത്തിൽ നമ്മുടെ ധീരജവാൻമാർ വീരമൃത്യു വരിച്ച വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. ആക്രമണത്തിൽ രണ്ട് ചുമട്ടുതൊഴിലാളികൾക്കും ജീവൻ നഷ്ടപ്പെട്ടു. രക്തസാക്ഷികൾക്ക് ഞാൻ എന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു.

ജമ്മു കശ്മീരിൽ സുരക്ഷയും സമാധാനവും സ്ഥാപിക്കുന്നതിൽ കേന്ദ്രത്തിലെ എൻഡിഎ സർക്കാരിന്റെ നയങ്ങൾ പൂർണമായും പരാജയപ്പെട്ടു. അവരുടെ അവകാശവാദങ്ങൾക്ക് വിരുദ്ധമായി തുടർച്ചയായ തീവ്രവാദ പ്രവർത്തനങ്ങൾ, നമ്മുടെ സൈനികർക്കെതിരായ ആക്രമണങ്ങൾ, സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ എന്നിവ കാരണം സംസ്ഥാന അപകടത്തിന്റെ നിഴലിലാണ് കഴിയുന്നത് എന്നതാണ് യാഥാർഥ്യം. സർക്കാർ ഉടനടി ഉത്തരവാദിത്തം ഏറ്റെടുക്കുകയും താഴ്വരയിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കുകയും സൈനികരുടെയും സാധാരണക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയും വേണം’ -രാഹുൽ ഗാന്ധി ‘എക്സി’ൽ കുറിച്ചു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News