പാലിയേക്കര ടോള്‍‍ കമ്പനിയുടെ കരാര്‍ ലംഘനം: കേസെടുക്കാനാകില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Update: 2018-05-29 08:43 GMT
പാലിയേക്കര ടോള്‍‍ കമ്പനിയുടെ കരാര്‍ ലംഘനം: കേസെടുക്കാനാകില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍
Advertising

ടോളില്‍ കരാർ ലംഘനമില്ലെന്ന് ദേശീയപാത അതോറിറ്റിയും പൊലീസും റിപ്പോർട്ട് നൽകിയെന്നും കമ്മീഷന്‍.

തൃശൂർ പാലിയേക്കരയിലെ ടോൾ കമ്പനി കരാർ ലംഘനം നടത്തുന്നുവെന്ന പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ടോളില്‍ കരാർ ലംഘനമില്ലെന്ന് ദേശീയപാത അതോറിറ്റിയും പൊലീസും റിപ്പോർട്ട് നൽകിയെന്നും കമ്മീഷന്‍. ടോളിന് അനുകൂല നിലപാട് എടുത്ത ഉദ്യോഗസ്ഥരോട് വിശദീകരണം തേടണമെന്ന ആവശ്യവുമായി പ്രതിഷേധത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

Full View

നിർമാണങ്ങൾ പൂർത്തിയാക്കാതെ ടോൾ കമ്പനി കരാർ ലംഘിച്ചെന്നും സമാന്തര പാത അടച്ചുകെട്ടിയും ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചും മനുഷ്യാവകാശം ലംഘിക്കുന്നുവെന്നും ആരോപിച്ച് തൃശൂര്‍ ഡി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്. പരാതിയിലുന്നയിച്ച കാര്യങ്ങൾ പരിഹാരം കാണേണ്ടവയാണെങ്കിലും അതിന്റെ അധികാര പരിധി ‌കമ്മീഷനല്ലെന്ന് പറഞ്ഞാണ് കമ്മീഷനംഗം കെ.മോഹൻകുമാർ പരാതി തള്ളിയത്. സിവിൽ കരാറാണെന്നതാണ് തടസം. എന്നാല്‍ ഇതിനെതിരെ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

നിർമാണങ്ങൾ പൂർത്തിയാക്കുന്നതിലും സമാന്തരപാത അടച്ചതിലും കരാർ ലംഘനമില്ലെന്ന് ദേശീയ പാത അതോറിറ്റി റിപ്പോർട്ട് നൽകിയെന്ന് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. ഈ റിപ്പോർട്ടിനെ കുറിച്ച് അന്വേഷിക്കാനാവശ്യപ്പെട്ടിട്ട് ജില്ലാ കലക്ടർ സഹകരിച്ചില്ലെന്നും ഉത്തരവില്‍ പറയുന്നു. യാത്രക്കാർ ക്രെഡിറ്റ് കാർഡും ഉയർന്ന തുകയും നൽകുന്നതാണ് ഗതാഗതക്കുരുക്കിന് വഴിയൊരുക്കി ടോൾ പിരിവ് വൈകുന്നതെന്ന് ജില്ലാ പൊലീസ് മേധാവിയും റിപ്പോര്‍ട്ട് നല്‍കിയതായി പറയുന്നു. ഇത്തരത്തിൽ ഉദ്യോഗസ്ഥ റിപ്പോർട്ടുകളെല്ലാം ടോളിന് അനുകൂലമായതോടെയാണ് ഈ ഉദ്യോഗസ്ഥരോട് വിശദീകരണം തേടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

Tags:    

Similar News