‘ഹിന്ദുക്കൾക്കു മാത്രം മത്സരിക്കാം’ - മഞ്ചേശ്വരത്ത് കായിക വിനോദങ്ങളില്‍ പങ്കെടുക്കുന്നതില്‍ ഇതരമതസ്ഥര്‍ക്ക് വിലക്ക്

മഞ്ചേശ്വത്ത് ആർ.എസ്.എസ്-ബി.ജെ.പി സാംസ്കാരിക സ്ഥാപനങ്ങൾ നടത്തുന്ന കായികവിനോദങ്ങളിൽ പങ്കെടുക്കുന്നതില്‍ ഇതരമതസ്ഥര്‍ക്ക് വിലക്ക്.

Update: 2018-11-16 07:04 GMT
Advertising

മഞ്ചേശ്വത്ത് ആർ.എസ്.എസ്-ബി.ജെ.പി സാംസ്കാരിക സ്ഥാപനങ്ങൾ നടത്തുന്ന കായികവിനോദങ്ങളിൽ പങ്കെടുക്കുന്നതില്‍ ഇതരമതസ്ഥര്‍ക്ക് വിലക്ക്. ‘ഹിന്ദുക്കൾക്കു മാത്രം മത്സരിക്കാം’ എന്ന അറിയിപ്പോടുകൂടിയ നോട്ടീസുകളാണ് കായികമത്സരങ്ങളുടെ ഭാഗമായി വിതരണം ചെയ്യുന്നത്.

കർണാടകയോട് ചേർന്നുകിടക്കുന്ന പെരുംപദവിലെ ആർ.എസ്.എസ് നിയന്ത്രിക്കുന്ന ശ്രീദേവി സേവാസമിതിയുടെ കബഡി ടൂർണമെന്റിലാണ് ഇത്തരം നോട്ടീസ് ആദ്യം പ്രത്യക്ഷപ്പെട്ടത്. മത്സരത്തില്‍ ഹിന്ദു കളിക്കാര്‍ക്ക് മാത്രമേ അവസരമുണ്ടാകുകയുള്ളൂ എന്നാണ് ഇംഗ്ലീഷില്‍ പുറത്തിറക്കിയ നോട്ടീസിലുള്ളത്. പിന്നാലെ പൈവളിഗെ ബേക്കൂറിൽ അണ്ടർ 18 ക്രിക്കറ്റ് മത്സരത്തിൽ 20 ടീമുകളെ തെരഞ്ഞെടുത്തപ്പോൾ അഹിന്ദുക്കളെ വിലക്കി. നവംബർ 22ന് നടത്താൻ നിശ്ചയിച്ച ഈ ടൂർണമെൻറിൽ ആധാർ നിർബന്ധമാക്കുകയും ചെയ്തിരുന്നു.

മഞ്ചേശ്വരം പൊലീസ്, ടൂർണമെന്റ് നടത്താന്‍ നേരത്തെ അനുമതി നൽകിയിരുന്നു. നോട്ടീസ് പുറത്തായതോടെ ടൂർണമെൻറ് റദ്ദാക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംഘാടകർ രജിസ്ട്രേഷനുവേണ്ടി നൽകിയ മൊബൈൽ നമ്പർ ഇപ്പോൾ പ്രവർത്തനരഹിതമാണ്. നോട്ടീസ് ഇല്ലാതെയും ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നതായാണ് വിവരം. ഇത്തരം നോട്ടീസുകള്‍ സോഷ്യല്‍ മീഡിയയിലടക്കം പ്രചരിച്ചിരുന്നു.

ടൂർണമെൻറുകളിൽ കർണാടകയിൽനിന്നുള്ളവരാണ് ഏറെയും അതിഥികളായി എത്തുന്നത്. വർഗീയത ആളിക്കത്തിക്കുന്ന പ്രസംഗങ്ങളാണ് ഉണ്ടാവുക. വര്‍ഗീയതക്ക് കോപ്പുകൂട്ടാന്‍ ആണ് സംഘ്പരിവാര്‍ സംഘടനകള്‍ ഇത്തരത്തില്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ച് ഹിന്ദു യുവാക്കളെ സംഘടനയിലേക്ക് അടുപ്പിക്കുന്നത്.

വർഗീയമായി സംഘടിപ്പിക്കുന്ന ടൂർണമെൻറുകൾക്കെതിരെ സി.പി.എം രംഗത്തുവന്നിട്ടുണ്ട്. അതേസമയം, ഹിന്ദുക്കൾ അവർക്ക് മാത്രമായി ടൂർണമെൻറ് സംഘടിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. എന്നാൽ, ബി.ജെ.പി അത്തരം പരിപാടികൾ സംഘടിപ്പിക്കുന്നില്ല. മഞ്ചേശ്വരത്തെ സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ല. ഹിന്ദുക്കൾ ടൂർണമെൻറ് സംഘടിപ്പിച്ചുവെന്ന പേരിൽ കേസെടുത്താൽ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News