കണ്ണൂരിൽ 49കാരനെ വെടിവച്ച് കൊന്നു; പ്രതി പിടിയിൽ
വെടിയൊച്ച കേട്ട് തൊട്ടടുത്തുണ്ടായിരുന്നു ആളുകൾ ഓടിയെത്തുമ്പോൾ രാധാകൃഷ്ണൻ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കാണുന്നത്.


കണ്ണൂർ: കണ്ണൂർ കൈതപ്രത്ത് 49കാരനെ വെടിവച്ച് കൊന്നു. കൈതപ്രം സ്വദേശി രാധാകൃഷ്ണൻ ആണ് കൊല്ലപ്പെട്ടത്. വൈകിട്ട് 7.30ന് നിർമാണം നടക്കുന്ന വീട്ടിലായിരുന്നു കൊലപാതകം. സംഭവത്തിൽ പ്രതി പെരുമ്പടവ് സ്വദേശി സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വെടിയൊച്ചയും നിലവിളിയും കേട്ട് തൊട്ടടുത്തുണ്ടായിരുന്നു ആളുകൾ ഓടിയെത്തുമ്പോഴാണ് രാധാകൃഷ്ണൻ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇയാളെ പരിയാരം മെഡി.കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
പൊലീസ് എത്തുമ്പോൾ ഈ വീടിനു സമീപം മദ്യലഹരിയിൽ നിൽക്കുകയായിരുന്നു സന്തോഷ്. തുടർന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. ഈ സമയം, 'താൻ എല്ലാം പറയാം' എന്ന് ഇയാൾ പൊലീസിനോട് പറയുകയും ചെയ്തു. തുടർന്ന് പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ലൈസൻസുള്ള തോക്ക് സ്വന്തമായുള്ള ഇയാൾ വെടിവയ്പ്പിൽ പരിശീലനം നേടിയിട്ടുണ്ട്. കാട്ടുപന്നിയെ വെടിവയ്ക്കാനായി പഞ്ചായത്തിനു കീഴിലുള്ള ടാസ്‌ക് ഫോഴ്‌സിലെ അംഗം കൂടിയാണ് സന്തോഷ്.
രാധാകൃഷ്ണനും സന്തോഷും തമ്മിൽ ചില വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നാണ് സൂചന. എപ്പോഴാണ് രാധാകൃഷ്ണന്റെ വീട്ടിലേക്ക് പ്രതി എത്തിയതെന്ന് വ്യക്തമായിട്ടില്ല. തോക്ക് കണ്ടെത്താൻ പൊലീസ് ശ്രമം ആരംഭിച്ചു. ടാക്‌സി ഡ്രൈവറാണ് കൊല്ലപ്പെട്ട രാധാകൃഷ്ണൻ. കൊലപാതകത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല.