പത്തനംതിട്ടയിൽ സി.പി.എം-സി.പി.ഐ ഭിന്നത രൂക്ഷമാകുന്നു; സി.പി.ഐയുമായി തത്കാലം ചർച്ച വേണ്ടന്ന തീരുമാനത്തിൽ സി.പി എം.

സമ്മർദ്ദം ചെലുത്തി അഭിമാനം സംരക്ഷിക്കാമെന്ന പ്രതീക്ഷയില്‍ സി.പി.ഐ

Update: 2022-02-20 01:32 GMT
Editor : Lissy P | By : Web Desk
Advertising

എൽ.ഡി.എഫ് പരിപാടികളിൽ നിന്നും വിട്ടു നിൽക്കാൻ സി.പി.ഐ തീരുമാനിച്ചതോടെ പത്തനംതിട്ടയിൽ സി.പി.എം-സി.പി.ഐ ഭിന്നത രൂക്ഷമാകുന്നു. കടുത്ത നിലപാട് പ്രഖ്യാപിച്ചെങ്കിലും സിപിഐയുമായി തൽകാലം ചർച്ച വേണ്ടന്ന തീരുമാനത്തിലാണ് സി.പി.എം. അതേസമയം സമ്മർദ്ദം ചെലുത്തി അഭിമാനം സംരക്ഷിക്കാമെന്ന പ്രതീക്ഷയിലാണ് സി.പി.ഐ നേതൃത്വം.

കൊടുമൺ അങ്ങാടിക്കൽ സംഘർഷത്തെത്തുടർന്ന് ഉള്ള തർക്കങ്ങളാണ് ജില്ലയിലെ ഇടതുമുന്നണി നേതൃത്വത്തിൽ ഭിന്നത രൂക്ഷമാകുന്നത്. സംസ്ഥാന നേതൃത്വം ഇടപെട്ട് ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കാൻ ഇരുപാർട്ടികളോടും ആവശ്യപ്പെട്ടെങ്കിലും സി.പി.എം നടപടിയെടുക്കാൻ മടിക്കുന്നുവെന്നാണ് സി.പി.ഐയുടെ പരാതി.

പാർട്ടി പ്രവർത്തകരെ മർദ്ദിച്ചത് ആരെല്ലാമാണന്ന് കൃത്യമായി അറിയാമെന്നും നിരവധി പേർ കണ്ടു നിൽക്കെ നടന്ന മർദ്ദനത്തിന് ദൃശ്യങ്ങൾ അടക്കം തെളിവുകളുണ്ടന്നും സി.പി.ഐ നേതാക്കൾ പറയുന്നു. ഈ സാഹചര്യത്തിൽ സിപിഎം നടത്തുന്ന അന്വേഷണം പ്രഹസനമാണെന്ന അഭിപ്രായവും പാർട്ടിക്കുണ്ട്. എന്നാൽ സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവെ നടപടിയെടുക്കാൻ ആവില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സി.പി.എം . അതുകൊണ്ട് തന്നെ സംഘർഷത്തിൽ പങ്കുള്ള പാർട്ടി പ്രവർത്തകരെ പരമാവധി സംരക്ഷിക്കുമെന്നുള്ള സൂചനകളാണ് സി.പി.എം നേതൃത്വം നൽകുന്നത്.

ജില്ലാ സെക്രട്ടറിമാർ അടക്കമുള്ള ഇരുപാർട്ടികളുടെയും നേതാക്കൾ പരസ്യ പ്രതികരണത്തിന് മുതിരുന്നില്ലങ്കിലും പരസ്പരം വിട്ടുവീഴ്ചയ്ക്കില്ലന്ന സൂചനകളാണ് പാർട്ടി വൃത്തങ്ങൾ പങ്കുവയ്ക്കുന്നത് . തദ്ദേശ സ്ഥാപനങ്ങളിലടക്കം എൽ.ഡി.എഫ് മേധാവിത്വം നിലനിൽക്കുന്ന ജില്ലയിൽ സംസ്ഥാന നേതൃത്വം വീണ്ടും ഇടപെട്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കാനാണ് സാധ്യതകളുള്ളത്. അതുവരെ പരസ്യ പ്രതികരണങ്ങൾ വേണ്ടന്ന് വയ്ക്കാനുംസി.പി.എം-സി.പി.ഐ നേതാക്കൾ തീരുമാനിച്ചിട്ടുണ്ട് .

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News