മധ്യപ്രദേശിൽ കത്തോലിക്കാ വൈദികർക്ക് നേരെയുണ്ടായ ആക്രമണം ചർച്ച ചെയ്യണം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഡീൻ കുര്യാക്കോസ് എംപി
''മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം''
ഭോപാല്‍: മധ്യപ്രദേശിലെ ജബൽപൂരിൽ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ കത്തോലിക്കാ പുരോഹിതർക്കും അൽമായർക്കും നേരെയുണ്ടായ ക്രൂരമായ ആക്രമണം അടിയന്തരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
ഏപ്രിൽ 1നാണ് ആക്രമണം നടന്നത്. ജൂബിലി 2025 ആഘോഷങ്ങളുടെ ഭാഗമായി പള്ളികൾ സന്ദർശിക്കുന്നതിനിടെ ഇടവകയിൽ നിന്നുള്ള കത്തോലിക്കാ വിശ്വാസികളെ ബജ്‌റംഗ്ദൾ അംഗങ്ങൾ അനധികൃതമായി തടഞ്ഞുവെയ്ക്കുകയും അക്രമിക്കുകയും ചെയ്യുകയായിരുന്നു. പൊലീസ് ഇടപെട്ടിട്ടും, ജബൽപൂർ വികാരി ജനറൽ ഫാദർ ഡേവിസ്, രൂപതാ പ്രൊക്യുറേറ്റർ ഫാദർ ജോർജ്ജ് ടി എന്നിവരുൾപ്പെടെയുള്ള മുതിർന്ന വൈദികർ പിന്തുണ നൽകാൻ എത്തിയപ്പോൾ ശാരീരികമായി അക്രമിക്കപ്പെട്ടു.
സംഭവത്തെ ശക്തമായി അപലപിച്ച ഡീൻ കുര്യാക്കോസ് എംപി, മതസ്വാതന്ത്ര്യത്തിനെതിരായ നഗ്നമായ ആക്രമണമാണിതെന്നും ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ ഗുരുതരമായ ക്രമസമാധാന പരാജയമാണെന്നും വിശേഷിപ്പിച്ചു. കുറ്റക്കാർക്കെതിരെ കർശനമായ നിയമ നടപടിയും അദ്ദേഹം ആവശ്യപ്പെട്ടു.
മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. രാജ്യത്തുടനീളം വർധിച്ചുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങളിൽ മൗനം പാലിക്കുന്ന കേന്ദ്രസർക്കാരിനെ അദ്ദേഹം വിമർശിച്ചു. എല്ലാ പൗരന്മാരുടെയും മൗലികവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.