വേനൽ മഴ; ഇടുക്കിയിൽ വ്യാപക നാശനഷ്ടം
കൊള്ളിമല സെൻറ് മേരീസ് യു.പി സ്കൂളിൻറെ ഓടുകൾ കാറ്റിൽ പറന്നു പോയി


ഇടുക്കി: ഇടുക്കിയിൽ വേനൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. പന്നിയാർകുട്ടിയിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. കൊള്ളിമല സെൻറ് മേരീസ് യു.പി സ്കൂളിൻറെ ഓടുകൾ കാറ്റിൽ പറന്നു പോയി. അധ്യാപകർ കുട്ടികളെ തൊട്ടടുത്തുള്ള കെട്ടിടത്തിലേക്ക് മാറ്റിയതിനാൽ ആളപായമുണ്ടായില്ല.
സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. എഴു ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കേരളത്തിൽ ഇന്ന് മുതൽ 5 ദിവസത്തേക്ക് മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്കൊപ്പം പരമാവധി 40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, ആലപ്പുഴയിൽ കാറ്റിൽ തെങ്ങ് ഒടിഞ്ഞ് വീണ് 53-കാരി മരിച്ചു. ചേർത്തല പാണാവള്ളി വൃന്ദ ഭവനിൽ മല്ലിക ആണ് മരിച്ചത്. മുറ്റത്ത് സംസാരിച്ചിരിക്കുകയായിരുന്നു മല്ലിക.