തിരുവനന്തപുരത്തെ എയർപോട്ട് ജീവനക്കാരിയുടെ മരണം; ദുരൂഹതയാരോപിച്ച് കുടുംബം
മേഘക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്ന് അമ്മാവൻ


തിരുവനന്തപുരം: തിരുവനന്തപുരത്തെ എയർപോട്ട് ജീവനക്കാരിയായിരുന്ന മേഘയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. മേഘക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്ന് അമ്മാവൻ സന്തോഷ് ശിവദാസ് പറഞ്ഞു. പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസമാണ് മേഘയെ പേട്ടയിലെ റെയിൽവെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടത്.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥയായിരുന്നു മേഘ. 24 കാരിയായ മേഘ പത്തനംതിട്ട സ്വദേശിയാണ്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.
ഒരു വർഷം മുമ്പാണ് എമിഗ്രേഷൻ വിഭാഗത്തിൽ മേഘ ജോലിയിൽ പ്രവേശിച്ചത്. മൃതദേഹം കണ്ടെത്തിയതിന്റെ തലേദിവസം രാത്രി ഷിഫ്റ്റിലായിരുന്ന മേഘ രാവിലെയാണ് ജോലി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്ന് മടങ്ങിയത്. പിന്നീട് എന്താണ് സംഭവിച്ചതെന്നതിൽ വ്യക്തതയില്ല. പേട്ടക്കും ചാക്കക്കും ഇടയിലെ റെയിൽപാളത്തിൽ ഇന്നലെ രാവിലെയാണ് മേഘയുടെ മൃതദേഹം കണ്ടെത്തിയത്.
ജോലിസ്ഥലത്തോ വീട്ടിലോ മേഘ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിച്ചതായി പൊലീസിന് സ്ഥിരീകരിക്കാൻ ആയിട്ടില്ല. എന്നാൽ മാസങ്ങളായി മേഘക്ക് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പേട്ട പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കുടുംബം ഐബിക്കും പേട്ട സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.