കേന്ദ്ര ആരോഗ്യമന്ത്രിമാർ ആശ പ്രതിനിധികളുമായി ചർച്ച നടത്തിയിട്ട് വർഷങ്ങളായി; സിഐടിയു ദേശീയ സെക്രട്ടറി എ.ആര്‍ സിന്ധു
ആശാ വർക്കർമാരുമായി ഇനിയും സംസ്ഥാന സർക്കാർ ചർച്ച നടത്തണമെന്നും സിന്ധു മീഡിയവണിനോട് പറഞ്ഞു


ഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രിമാർ ആശ പ്രതിനിധികളുമായി ചർച്ച നടത്തിയിട്ട് വർഷങ്ങളായെന്ന് സിഐടിയു ദേശീയ സെക്രട്ടറി എ.ആര്‍ സിന്ധു. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ രണ്ടായിരം രൂപയാണ് കേന്ദ്രം വർധിപ്പിച്ചതെന്നും ആശാ വർക്കർമാരുമായി ഇനിയും സംസ്ഥാന സർക്കാർ ചർച്ച നടത്തണമെന്നും സിന്ധു മീഡിയവണിനോട് പറഞ്ഞു.
സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജിനെ കാണാൻ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡ സമയം നൽകാതിരുന്നതിൽ അത്ഭുതപ്പെടാനില്ല. ആശാവർക്കർമാരുടെ പ്രതിനിധികളെ ആരോഗ്യ മന്ത്രിമാർ കണ്ടിട്ട് വർഷങ്ങളായി. പ്രതിനിധികളെ കാണേണ്ടന്നത് മോദി സർക്കാരിന്‍റെ തീരുമാനമാണ്. ബിജെപിയുടെ ജനാധിപത്യവിരുദ്ധ മുഖമാണ് ഇതിലൂടെ കാണുന്നതെന്നും സിന്ധു പറഞ്ഞു.
ആശമാരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിരവധി ശിപാർശകൾ സർക്കാരിന്‍റെ മുന്നിലുണ്ട്. ധനമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും കഴിഞ്ഞ ബജറ്റിൽ ഒരു പൈസ പോലും വകയിരുത്തിയില്ലെന്നും സിന്ധു പറഞ്ഞു. എല്ലാ സമരങ്ങളും ചർച്ചകൾ വഴിയാണ് പരിഹരിക്കപ്പെടുന്നത്. ആശാന്മാരെ ഇനിയും ചർച്ചക്ക് വിളിക്കണം എന്നും സിന്ധു ആവശ്യപ്പെട്ടു. ആശാ ഫെഡറേഷന്‍റെ നേതൃത്വത്തിൽ ഏപ്രിൽ 12ന് കൺവെൻഷൻ ചേരുകയും തുടർ പരിപാടികൾ പ്രഖ്യാപിക്കാനും സിഐടിയു തീരുമാനിച്ചിട്ടുണ്ട്.