എം.എം ലോറൻസിന്‍റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നൽകും

അഡ്വൈസറി കമ്മിറ്റി തീരുമാനത്തിനെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്ന് ആശ ലോറൻസ്

Update: 2024-09-25 15:52 GMT
Editor : ദിവ്യ വി | By : Web Desk
Advertising

കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം ലോറൻസിന്‍റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നൽകും. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാൻ ലോറൻസ് ആഗ്രഹം പ്രകടിപ്പിച്ചതായി സാക്ഷിമൊഴികൾ ലഭിച്ചതോടെയാണ് കളമശേരി മെഡിക്കൽ കോളജിലെ അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനം. മക്കളുടെ ഭാഗങ്ങൾ വിസ്തരിച്ച് കേട്ടു. മകനൊപ്പം മറ്റ് രണ്ട് പേരുടെ അനുകൂല മൊഴി രേഖപ്പെടുത്തി. എന്നാൽ മകൾ ആശ ഇതിനെ എതിർത്തു. കേരള അനാട്ടമി ആക്ട് പ്രകാരമാണ് കമ്മിറ്റി തീരുമാനം. മെഡിക്കൽ കോളജിന് മൃതദേഹം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ ആരംഭിക്കും.

ലോറൻ‌സിന്റെ ആ​ഗ്രഹപ്രകാരം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് വിട്ടുനൽകുമെന്നായിരുന്നു കുടുംബവും പാർട്ടിയും ആദ്യം അറിയിച്ചിരുന്നത്. എന്നാൽ മെഡിക്കൽ കോളേജിന് മൃതദേഹം വിട്ടു നൽകരുതെന്നും മതാചാരപ്രകാരം പിതാവിനെ അടക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് മകൾ ആശ ലോറൻസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിക്കാൻ കോടതി ഉത്തരവിട്ടു. കളമശേരി മെഡിക്കൽ കോളേജ് ഓഫീസർ വിഷയം തീർപ്പാക്കണമെന്നും കേരള അനാട്ടമി ആക്ട് പ്രകാരം വിഷയത്തിൽ നിയമവശങ്ങൾ പരിശോധിച്ചു മറ്റു നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ വിഷയം പരിഹരിക്കാൻ കളമശേരി മെഡിക്കൽ കോളേജ് അഡ്വസൈറി കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. 

അതേസമയം അഡ്വൈസറി കമ്മിറ്റി തീരുമാനത്തിനെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്ന് ആശ ലോറൻസ് പറഞ്ഞു. കമ്മിറ്റി തീരുമാനം സ്വാധീനത്തിന് വഴങ്ങിയെന്നാണ് ആശയുടെ ആരോപണം. എന്നാൽ ആശാ ലോറൻസിൻ്റെ അഭിഭാഷകൻ കൃഷ്ണരാജിനെതിരെ കളമശേരി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകി. ഹിയറിങ്ങിനിടെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News