എം.എം ലോറൻസിന്‍റെ മൃതദേഹം മോർച്ചറിയിൽ തുടരുന്നു; മെഡിക്കൽ പഠനത്തിന് വിട്ടുനൽകുന്നതിൽ ഇന്ന് തീരുമാനമുണ്ടാകാൻ സാധ്യത

കേരള അനാട്ടമി ആക്ടും ഹൈക്കോടതി ഉത്തരവും അനുസരിച്ച് മൃതദേഹം ഏറ്റെടുക്കാൻ മെഡിക്കൽ കോളജിന് കഴിയും

Update: 2024-09-24 01:06 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ്  എം.എം ലോറൻസിന്‍റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കളമശ്ശേരി മെഡിക്കൽ കോളജ് സൂപ്രണ്ടിന് മുൻപിൽ നിലവിൽ തടസങ്ങളില്ല.

കേരള അനാട്ടമി ആക്ടും ഹൈക്കോടതി ഉത്തരവും അനുസരിച്ച് മൃതദേഹം ഏറ്റെടുക്കാൻ മെഡിക്കൽ കോളജിന് കഴിയും. മൃതദേഹം കൈമാറുന്നതിൽ അനാട്ടമി ആക്ടിലെ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെന്നാണ് ഹൈക്കോടതി നിരീക്ഷണവും വ്യക്തമാക്കുന്നത്.

പഠനാവശ്യങ്ങൾക്ക് മൃതദേഹം വിട്ടുനിൽക്കുമ്പോൾ രേഖാമൂലമുള്ള സമ്മതം ആവശ്യമുണ്ടോ എന്നതാണ് കോടതി പ്രധാനമായി പരിഗണിച്ചത്. എന്നാൽ കേരള അനാട്ടമി ആക്ട് പ്രകാരം രേഖാമൂലമുള്ള സമ്മതം നിർബന്ധമില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. അതായത് ജീവിച്ചിരിക്കുന്ന സമയത്ത്, ഒരാൾ രണ്ടോ അതിലധികമോ ആളുകളോട് തന്‍റെ ശരീരം വിട്ടുനൽകാൻ താല്പര്യം ഉണ്ടെന്ന് വാക്കാൽ പറഞ്ഞാൽ മതിയാകുമെന്നും രേഖാമൂലമുള്ള സമ്മതപത്രം ആവശ്യമില്ലെന്നും കേരള അനാട്ടമി ആക്ടിലെ സെക്ഷൻ 4A പ്രകാരമുള്ള നിയമസാധുത കോടതിയും ചൂണ്ടിക്കാട്ടി. എന്നാൽ, മക്കളിൽ ഒരാൾ വിയോജിപ്പ് പറഞ്ഞ സാഹചര്യത്തിൽ ഇക്കാര്യം കൂടി പരിശോധിച്ചു തീരുമാനമെടുക്കാനാണ് കോടതി മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനോട് നിർദേശിച്ചിരിക്കുന്നത്.

അതായത് അനാട്ടമി ആക്ട് പ്രകാരം മെഡിക്കൽ കോളജിന് മൃതദേഹം ഏറ്റെടുക്കാൻ കഴിയും. നിയമവശങ്ങൾ പരിശോധിച്ചത് പ്രകാരം ഇതിന്‍റെ നിയമ സാധുത ആശ ലോറൻസിനെ ബോധ്യപ്പെടുത്തേണ്ടത് മാത്രമാണ് ഇനി ബാക്കിയുള്ളത്. വീണ്ടും നിയമ വ്യവഹാരത്തിലേക്ക് കടന്നില്ലെങ്കിൽ, എത്രയും വേഗം ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ കോളജിന് പഠനാവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താനാകും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News