ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്നം: തോട് സംരക്ഷണത്തിന് പുതിയ ആശയവുമായി നഗരസഭ

ജനകീയ പങ്കാളിത്തത്തോടെ കനാൽ സംരക്ഷണ സെൽ രൂപീകരിക്കും

Update: 2024-07-28 01:13 GMT
Advertising

തിരുവനന്തപുരം: തലസ്ഥാനത്ത് ഏറ്റവുമധികം മാലിന്യപ്രശ്നം നേരിടുന്ന ആമയിഴഞ്ചാൻ തോട് സംരക്ഷണത്തിന് പുതിയ ആശയവുമായി നഗരസഭ. ജനകീയ പങ്കാളിത്തത്തോടെ കനാൽ സംരക്ഷണ സെൽ രൂപീകരിച്ചുകൊണ്ട് തോട്ടിലേക്കുള്ള മാലിന്യഒഴുക്ക് തടയാനാണ് പുതിയ ശ്രമം. തോട് കടന്നുപോകുന്ന ഏഴു വാർഡുകളിൽ താമസിക്കുന്നവരാണ് സെല്ലിന്റെ ഭാഗമാകുന്നത്.

ശുചീകരണ തൊഴിലാളിയായിരുന്ന ജോയിയുടെ ജീവനെടുത്ത ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് കനാൽ സംരക്ഷണ സെൽ എന്ന പുതിയ ആശയത്തിന് നഗരസഭ രൂപം നൽകിയിരിക്കുന്നത്. നഗരസഭ പരിധിയിൽ ആമയിഴഞ്ചാൻ തോട് കടന്നുപോകുന്ന പാളയം, വഴുതക്കാട്, ചാല,വഞ്ചിയൂർ, ശ്രീകണ്ഠേശ്വരം, കണ്ണമൂല,തമ്പാനൂർ വാർഡുകളിൽ ഉള്ളവരാണ് സെല്ലിന്റെ ഭാഗമാകുക.

വാർഡ് കൗൺസിലർ ചെയർമാനും വാർഡിന്റെ ചുമതലയുള്ള പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കൺവീനറുമായി ജനകീയ സമിതികൾ രൂപീകരിക്കും. ഇവരുടെ സഹായത്തോടെ തോടിന്റെ ഇരുകരകളിലുമുള്ള വീടുകളിൽനിന്നും മറ്റു സ്ഥാപനങ്ങളിൽനിന്നും തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നത് കണ്ടെത്തി കനാൽ സംരക്ഷണ സെൽ നിയമനടപടി സ്വീകരിക്കും. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷയായ സെൽ കൃത്യമായി ഇടവേളകളിൽ യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്താനും തീരുമാനമായിട്ടുണ്ട്.

ഏഴ് വാർഡുകളിൽ രൂപം നൽകിയിരിക്കുന്ന ജനകീയ സമിതിയിലെ അംഗങ്ങളുമായി യോഗം ചേർന്ന് ഇന്നുമുതൽ തോടിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് നഗരസഭയുടെ തീരുമാനം.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News