ആശാസമരക്കാർക്ക് പിടിവാശിയെന്ന് മന്ത്രി എം.ബി രാജേഷ്; നിയമസഭയിൽ വാക്‌പോര്, പ്രതിപക്ഷം ഇറങ്ങിപ്പോയി
സർക്കാർ അടിയന്തിരാമായി ഇടപെടണെന്ന് വി.ഡി സതീശന്‍


തിരുവനന്തപുരം: ആശാ സമരം നിയമസഭയിൽ സബ് മിഷനായി ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.സർക്കാർ മുൻകൈയെടുത്ത് പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തെയും ആശമാർക്ക് കേരളത്തിലുള്ള അത്രയും ജോലിഭാരം ഇല്ലെന്നും സതീശന്‍ നിയമസഭയില്‍ പറഞ്ഞു.ആശമാരോടൊപ്പമാണ് ഞങ്ങളെന്നും എല്ലാ ജില്ലകളിലും ഐഎൻടിയുസി സമരത്തിന് ഒപ്പം ഉണ്ടെന്നും സതീശന്‍ വ്യക്തമാക്കി.
അതേസമയം,ആശമാർക്ക് ശാഠ്യമാണെന്നും കേന്ദ്രസർക്കാരിനെ സഹായിക്കുന്ന സമരമാണ് നടക്കുന്നതെന്നും മന്ത്രി എം.ബി രാജേഷ് മറുപടി നല്‍കി. സമരക്കാർ ശാഠ്യം പിടിച്ചതുകൊണ്ടാണ് പ്രതിപക്ഷം ആഗ്രഹിച്ചത് പോലെ സമരം തീരാതിരുന്നത്. കേരളത്തിൽ നിന്ന് വിവരം ശേഖരിക്കാതെയാണ് കേന്ദ്രം പാർലമെൻ്റിൽ മറുപടി നൽകിയത്. 6000 രൂപയാണ് ഓണറേറിയം എന്നാണ് കേന്ദ്രം പാർലമെൻ്റിനെ അറിയിച്ചത്. ഇതിലൊക്കെ രാഷ്ട്രീയം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി സഭയില്‍ പറഞ്ഞു.കേന്ദ്രസർക്കാരിനെ സഹായിക്കുന്ന സമരമാണ് ഇതെന്നും ലക്ഷ്യം രാഷ്ട്രീയമല്ല, ന്യായമായ ആവശ്യമാണെങ്കിൽ ചർച്ചചെയ്ത് പരിഹരിക്കാമെന്നും രാജേഷ് പറഞ്ഞു.
സമരത്തെ പരിഹസിക്കാനും പുച്ഛിക്കാനും സമരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം നോക്കാനുമാണ് മന്ത്രി ശ്രമിച്ചതെന്നും മന്ത്രി ഭാഷ മാറ്റിയെങ്കിലും സമരത്തെ തള്ളിപ്പറയുകയാണ് ചെയ്തതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.ആശമാരുടെ സമരത്തെ മന്ത്രി തള്ളി പറഞ്ഞതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.