'സജി ചെറിയാൻ സ്വയം രാജിവെച്ചു പോകണം'; ഇല്ലെങ്കിൽ പുറത്താക്കണമെന്ന് കെ സുധാകരൻ

'സജി ചെറിയാന്റെ പരാമർശത്തിന് സീതാറാം യെച്ചൂരി മറുപടി പറയണം'

Update: 2022-07-05 08:37 GMT
Advertising

തിരുവനന്തപുരം:  ഭരണാഘടനാ വിമർശനം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രാജ്യത്തോട് കൂറ് കാണിക്കാത്തവർക്ക് ഇവിടെ നിൽക്കാൻ എന്ത് അവകാശം. പരാമർശം നടത്തിയ സജി ചെറിയാൻ സ്വയം രാജിവെച്ചു പോകണം. ഇല്ലെങ്കിൽ പുറത്താക്കണമെന്ന് സുധാകരൻ പറഞ്ഞു.

സജി ചെറിയാന്റെ പരാമർശത്തിന് സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവർ മറുപടി പറയണം. സിപിഎം നേതാക്കളുടെ ഭരണഘടനാ വിരുദ്ധ പരാമർശം കേരളത്തിന് പുത്തരിയല്ല. ഭരണഘടനയെ അംഗീകരിക്കാത്ത പാർട്ടിയാണ് സി പി എമ്മെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ഭരണഘടന തെറ്റാണെങ്കിൽ പിന്നെന്തിന് സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്തിന്റെ അസ്ഥിത്വത്തെയാണ് മന്ത്രി ചോദ്യം ചെയ്തത്. മുഖ്യമന്ത്രിയൊക്കെ എത്രയോ തവണ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി മിണ്ടാതിരുന്നാൽ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നാണ് മന്ത്രിയുടെ വിമർശനം. ആര് പ്രസംഗിച്ചാലും ഇന്ത്യൻ ഭരണഘടന മികച്ചതാണെന്ന് ഞാൻ സമ്മതിക്കില്ല. മതേതരത്വം, ജനാധിപത്യം എന്നിവ എഴുതിവച്ചിട്ടാല്ലാതെ മറ്റൊന്നും ഭരണഘടനയിലില്ല. ബ്രിട്ടീഷുകാർ പറയുന്നതിനനുസരിച്ച് ചിലർ എഴുതിയതാണ് ഇന്ത്യൻ ഭരണഘടന-മന്ത്രി വിമർശിച്ചു.

ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന സി.പി.എം പരിപാടിയിലാണ് മന്ത്രിയുടെ പരാമർശം. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം എന്ന പേരിൽ മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി നൂറു ലക്കം പിന്നിട്ടതിന്റെ ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സജി ചെറിയാൻ.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News