'അബദ്ധങ്ങൾ പറ്റാം; അത് മറക്കാനും പൊറുക്കാനുമാവുമ്പോഴാണ് മനുഷ്യൻ മനുഷ്യനാവുന്നത്'; ലീഗ്-സമസ്ത തര്‍ക്കത്തിനിടെ ഐക്യാഹ്വാനവുമായി സത്താർ പന്തല്ലൂർ

ബന്ധങ്ങൾക്കിടയിൽ വെട്ടുകത്തിയും കോടാലിയുമല്ല കൊണ്ടുനടക്കേണ്ടത്. സൂചിയും നൂലും എപ്പോഴും കൂടെ കരുതേണ്ട സമയത്തും കാലത്താണ് നാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Update: 2024-05-21 03:35 GMT
Advertising

കോഴിക്കോട്: ലീഗ്- സമസ്ത തർക്കത്തിന്റെ പശ്ചാത്തലത്തില്‍ ഐക്യാഹ്വാനവുമായി സമസ്ത യുവ നേതാവും സുപ്രഭാതം ദിനപത്രം റെസിഡന്റ് എഡിറ്ററുമായ സത്താർ പന്തല്ലൂർ. അബദ്ധങ്ങൾ ആർക്കും പറ്റാം. അത് മറക്കാനും പൊറുക്കാനും സാധിക്കുമ്പോഴാണ് മനുഷ്യൻ മനുഷ്യനാകുന്നത് എന്നും ഇന്നലെകളിൽ കൈകോർത്തു നടന്ന പോലെ നാളെയും നടക്കണമെന്നും സത്താർ പന്തല്ലൂർ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

'ചേർന്നു നിൽക്കാൻ നൂറായിരം കാരണങ്ങളുണ്ട്. അകലാൻ ഒന്നോ രണ്ടോ കാരണങ്ങളും. എന്നിട്ടും പലരും അകൽച്ചയെ കുറിച്ച് ചിന്തിക്കുന്നു. അതേക്കുറിച്ച് സംസാരിക്കുന്നു. ചെറുതിനെ വലുതാക്കാൻ മത്സരിക്കുന്നു. എന്തും വെട്ടിമുറിക്കാൻ എളുപ്പമാണ്. ചേർത്തു വയ്ക്കാനാണ് പ്രയാസം'.

'മനുഷ്യരാണ്. അഭിപ്രായാന്തരങ്ങളും വീക്ഷണ വൈജാത്യങ്ങളും സ്വാഭാവികം. പലതും സംവാദാത്മകമാണ് താനും. ചില ഘട്ടങ്ങളിൽ അത്തരം സംവാദാത്മക ചർച്ചകളിൽ നമ്മളൊക്കെ ഇടപെടാറുണ്ട്. പക്ഷേ, അതൊന്നും വെറുപ്പുൽപ്പാദിപ്പിക്കാനും അകന്നു നിൽക്കാനുമുള്ള കാരണങ്ങളല്ല. പ്രത്യേകിച്ചും ചേർന്നു നിൽക്കാൻ നൂറായിരം കാരണങ്ങൾ ഉള്ളവർക്ക്'- അദ്ദഹം പറയുന്നു.

നാം മനുഷ്യരാണ്. വിശ്വാസികളാണ്. മറക്കാനും പൊറുക്കാനും സാധിക്കണം. സാധിച്ചേ പറ്റൂ. ഇന്നലെകളിൽ കൈകോർത്തു നടന്ന പോലെ നാളെയും നടക്കണം. നടക്കാൻ സാധിക്കണം. ബന്ധങ്ങൾക്കിടയിൽ വെട്ടുകത്തിയും കോടാലിയുമല്ല കൊണ്ടുനടക്കേണ്ടത്. സൂചിയും നൂലും എപ്പോഴും കൂടെ കരുതേണ്ട സമയത്തും കാലത്താണ് നാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്‌ലിം ലീഗിന് സമസ്തയുമായി അഭിപ്രായ വ്യത്യാസമില്ലെന്നും നേതാക്കൾ തമ്മിൽ ഉഷ്മള ബന്ധമാണുള്ളതെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചില വിവാദങ്ങളുണ്ടായി. വിഷയം ലീഗ് ചർച്ച ചെയ്തതെന്നും കാര്യങ്ങളെല്ലാം നേരിട്ട് അവരെ അറിയിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പുകാലത്ത് സുപ്രഭാതം പത്രവുമായി ചില പ്രശ്‌നങ്ങളുണ്ടായി. ആ വിഷയങ്ങളും കമ്മിറ്റി ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.

നേരത്തെ, സമസ്തയുടെ മുഖപത്രമായ സുപ്രഭാതം പത്രത്തിന്റെ ഗൾഫ് എഡിഷൻ ഉദ്ഘാടനത്തിൽ നിന്ന് മുസ്‌ലിം ലീഗ് നേതാക്കൾ വിട്ടുനിന്നിരുന്നു. മെയ് 18ന് നടന്ന പരിപാടിയിൽ നിന്നാണ് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ള നേതാക്കൾ വിട്ടുനിന്നത്. ഉദ്ഘാടന ദിവസമായ ശനിയാഴ്ച കോഴിക്കോട് നടന്ന ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഈ നേതാക്കൾ പങ്കെടുത്തത്.

സമസ്തയിലെ ഒരു വിഭാഗവും മുസ്‌ലിം ലീഗും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് പരിപാടിയിൽ നിന്നും ലീഗ് നേതാക്കൾ വിട്ടുനിന്നത്. ഇതിനു പിന്നാലെയാണ് ഇരു വിഭാ​ഗവും തമ്മിൽ പ്രശ്നമില്ലെന്ന് അവകാശപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി രം​ഗത്തെത്തിയത്.

ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് സമസ്തയിലെ ഒരു വിഭാ​ഗം ലീഗിനെതിരെ വലിയ പ്രചാരണം നടത്തിയിരുന്നു. സമസ്തയ്‌ക്കെതിരെ ലീഗ് പ്രവർത്തിക്കുന്നുവെന്നും അതിനാൽ പൊന്നാനിയിലും മലപ്പുറത്തും അവരുടെ സ്ഥാനാർഥികളെ പരാജയപ്പെടുത്തണമെന്നുമുള്ള പ്രചാരണം നടന്നിരുന്നു. ഇതായിരുന്നു വിട്ടുനിൽക്കലിന് കാരണം.

സത്താർ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Even if there was a million reasons to leave, you would still look for the one reason on stay. - പിരിയാൻ നൂറായിരം കാരണങ്ങളുണ്ടെങ്കിലും ചേർന്നു നിൽക്കാൻ ഒറ്റ കാരണം മതി- ബന്ധങ്ങളെ കുറിച്ചു പറയുമ്പോൾ പലപ്പോഴും ഉദ്ധരിക്കപ്പെടുന്ന വാക്യമാണിത്.

ഇവിടെ മിക്കവാറും, നമുക്കിടയിൽ നേരെ തിരിച്ചാണുള്ളത്. ചേർന്നു നിൽക്കാൻ നൂറായിരം കാരണങ്ങളുണ്ട്. അകലാനോ, ഒന്നോ രണ്ടോ കാരണങ്ങളും. എന്നിട്ടും പലരും അകൽച്ചയെ കുറിച്ച് ചിന്തിക്കുന്നു. അതേ കുറിച്ചു സംസാരിക്കുന്നു. ചെറുതിനെ വലുതാക്കാൻ മത്സരിക്കുന്നു. എന്തും വെട്ടിമുറിക്കാൻ എളുപ്പമാണ്. ചേർത്തു വെക്കാനാണ് പ്രയാസം.

മനുഷ്യരാണ്. അഭിപ്രായാന്തരങ്ങളും വീക്ഷണ വൈജാത്യങ്ങളും സ്വാഭാവികം. പലതും സംവാദാത്മകമാണുതാനും. ചില ഘട്ടങ്ങളിൽ അത്തരം സംവാദാത്മക ചർച്ചകളിൽ നമ്മളൊക്കെ ഇടപെടാറുണ്ട്. പക്ഷേ, അതൊന്നും വെറുപ്പുൽപ്പാദിപ്പിക്കാനും അകന്നു നിൽക്കാനുമുള്ള കാരണങ്ങളല്ല, പ്രത്യേകിച്ചും ചേർന്നു നിൽക്കാൻ നൂറായിരം കാരണങ്ങൾ ഉള്ളവർക്ക്. ഇണങ്ങുമ്പോൾ ഓർക്കാവുന്നതേ പിണങ്ങുമ്പോൾ പറയാവൂ എന്ന് പഴമക്കാർ പറയാറുണ്ട്.

ചില്ലറ പറഞ്ഞു തമ്മിൽ അകന്നവർ മുമ്പും ഉണ്ടായിട്ടുണ്ട്. കാലം കുറച്ചു കഴിഞ്ഞപ്പോൾ, എന്തിനാണ് അകന്നതെന്നു പോലും ഓർമയില്ലാത്ത വിധം നിസ്സാരമായിരുന്നു പലരുടെയും കാരണങ്ങൾ. പിന്നീട് ഇരുകൂട്ടർക്കും അടുക്കണമെന്നു തോന്നിയിട്ടുണ്ട്. അടുപ്പിക്കാൻ പരസഹസ്രം മധ്യസ്ഥ ശ്രമങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ, നടന്നിട്ടില്ല.

അബദ്ധങ്ങൾ ആർക്കും പറ്റാം. അത് മറക്കാനും പൊറുക്കാനും സാധിക്കുമ്പോഴാണ് മനുഷ്യൻ മനുഷ്യനാകുന്നത്. നാം മനുഷ്യരാണ്. വിശ്വാസികളാണ്. മറക്കാനും പൊറുക്കാനും സാധിക്കണം. സാധിച്ചേ പറ്റൂ. ഇന്നലെകളിൽ കൈ കോർത്തു നടന്ന പോലെ നാളെയും നടക്കണം. നടക്കാൻ സാധിക്കണം. ബന്ധങ്ങൾക്കിടയിൽ വെട്ടുകത്തിയും കോടാലിയുമല്ല കൊണ്ടുനടക്കേണ്ടത്. സൂചിയും നൂലും എപ്പോഴും കൂടെ കരുതേണ്ട സമയത്തും കാലത്തുമാണ് നാം.




Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News