കെ.എസ്.ഇ.ബിയിൽ സ്മാർട്ട് മീറ്റർ പദ്ധതി: വിദഗ്ധ സമിതി ഈ മാസം 15ന് റിപ്പോർട്ട് സമർപ്പിക്കും

സ്മാർട്ട് മീറ്റർ പദ്ധതി കെ.എസ്.ഇ.ബി നേരിട്ട് നടത്തണമെന്നാവശ്യവുമായി തൊഴിലാളി യൂണിയനുകളും ഓഫീസർ സംഘടനകളും പ്രതിഷേധിച്ചതോടെയാണ് സർക്കാർ ഇടപെട്ട് വിദഗ്ധ സമിതിയെ നിയോഗിച്ചത്.

Update: 2023-03-05 00:44 GMT

kseb smart meter

Advertising

തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ സ്മാർട്ട് മീറ്റർ നടപ്പിലാക്കുന്നത് പഠിക്കാനായി നിയോഗിച്ച വിദഗ്ധ സമിതി ഈ മാസം 15ന് റിപ്പോർട്ട് സമർപ്പിക്കും. ഫെബ്രുവരി 28 നായിരുന്നു സമയപരിധിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ സമയം നീട്ടി നൽകുകയായിരുന്നു. അതിനിടെ മീറ്റർ റീഡർമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ മാർച്ച് 23 മുതൽ തിരുവനന്തപുരത്തെ വൈദ്യുതി ഭവന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.

സ്മാർട്ട് മീറ്റർ പദ്ധതി കെ.എസ്.ഇ.ബി നേരിട്ട് നടത്തണമെന്നാവശ്യവുമായി തൊഴിലാളി യൂണിയനുകളും ഓഫീസർ സംഘടനകളും പ്രതിഷേധിച്ചതോടെയാണ് സർക്കാർ ഇടപെട്ട് വിദഗ്ധ സമിതിയെ നിയോഗിച്ചത്. സി ഡാക്കിന്റെ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സ്മാർട്ട് മീറ്റർ കെ.എസ്.ഇ.ബി നേരിട്ട് ഏറ്റെടുത്ത് നടത്തുന്നതിന്റെ സാധ്യത പരിഗണിക്കുകയാണ് കമ്മിറ്റി. കേന്ദ്രസർക്കാർ നിർദേശപ്രകാരം 2025 മാർച്ചിൽ സ്മാർട്ട് മീറ്റർ വ്യാപനം പൂർത്തിയാക്കണം. വിദഗ്ധ സമിതി റിപ്പോർട്ട് വരുന്നതിന് മുമ്പ് തന്നെ കെ.എസ്.ഇ.ബി ടെണ്ടർ നടപടികൾ തുടങ്ങിയിട്ടുണ്ട്.

കേന്ദ്രസർക്കാർ വ്യവസ്ഥകൾ പാലിക്കാതെ സ്മാർട്ട് മീറ്റർ നടപ്പിലാക്കിയാൽ ഗ്രാൻഡ് നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് ബോർഡ്. കെ.എസ്.ഇ.ബി നേരിട്ട് നടത്താനാണ് തീരുമാനമെങ്കിൽ കേന്ദ്രസർക്കാർ അനുശാസിക്കുന്ന സമയപരിധിക്കുള്ളിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കാനാവുമോയെന്ന് ഉറപ്പുമില്ല. ഇതെല്ലാം ഉൾപ്പെടുത്തിയാകും റിപ്പോർട്ട് സമർപ്പിക്കുന്നത്. സ്‌പോട്ട് ബില്ലിങ് അടക്കം പ്രോത്സാഹിപ്പിക്കാൻ കെ.എസ്.ഇ.ബി ഒരുങ്ങുമ്പോഴും മീറ്റർ റീഡർമാരെ നിയമിക്കുന്നില്ലെന്നാണ് ഉദ്യോഗാർഥികളുടെ പരാതി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News