സംസ്ഥാന സ്കൂൾ കലോത്സവം: അപ്പീലുകളിൽ നിന്ന് മാത്രം സർക്കാരിന് ലഭിച്ചത് ലക്ഷങ്ങൾ
കഴിഞ്ഞ മൂന്ന് വര്‍ഷം 1262 അപ്പീലുകളാണ് ലഭിച്ചത്


തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അപ്പീലുകളിൽ നിന്ന് മാത്രം സർക്കാരിന് ലഭിച്ചത് ലക്ഷങ്ങൾ. കഴിഞ്ഞ മൂന്ന് വർഷത്തെ അപ്പീൽ തുകയായി ലഭിച്ചത് 85 ലക്ഷം രൂപയാണ്. 2022,23,24 വർഷങ്ങളിലായി ആകെ 1262 അപ്പീലുകളാണ് ലഭിച്ചത്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയാണ് കേരള സംസ്ഥാന സ്കൂൾ കലോത്സവം. വീറും വാശിയുമോടെയാണ് വിദ്യാർഥികൾ ഒന്നാം സ്ഥാനത്തിനു വേണ്ടി അരങ്ങിൽ ആടി തകർക്കുന്നത്. അപ്പീലുകളിലൂടെ ഫലങ്ങളിൽ വരുന്ന മാറ്റങ്ങളും കലോത്സവ ജേതാക്കളെ നിർണയിക്കുന്നതിൽ വലിയ പങ്കുവഹിക്കാറുണ്ട്.
കഴിഞ്ഞ മൂന്നുവർഷത്തെ സംസ്ഥാന കലോത്സവത്തിൽ വന്ന ആകെ അപ്പീലുകളുടെ എണ്ണം 1262. 2022ൽ 356 അപ്പീലുകളാണ് വന്നതെങ്കിൽ 2023 ൽ അത് 561 ആയി വർധിച്ചു. 2024 ലാണ് ഈ മൂന്നു കൊല്ലങ്ങളിൽ ഏറ്റവും കുറച്ച് അപ്പീലുകൾ വന്നത് 345. പക്ഷേ തുകയുടെ കണക്കെടുത്താൽ 2024 ആണ് മുന്നിൽ. 38,40,000 രൂപ 2024 ൽ അപ്പീൽ ഇനത്തിൽ സർക്കാരിന് ലഭിച്ചു. 2023ൽ 28,05000 വും 2022ൽ 1785000 രൂപയുമാണ് ഈ വകയിൽ ഖജനാവിൽ എത്തിയത്. പൊതുപ്രവർത്തകനായ എം.കെ ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
മൂന്നുവർഷത്തെ ആകെ അപ്പീലുകൾ -1262
2022 - 356 അപ്പീലുകൾ - 17,85,000 രൂപ
2023 - 561 അപ്പീലുകൾ - 28,05,000 രൂപ
2024 - 345 അപ്പീലുകൾ - 38,40,000 രൂപ
2024ൽ കുറച്ച് അപ്പീൽ, കൂടുതൽ തുക
കഴിഞ്ഞ കലോത്സവത്തിൽ അപ്പീലിന്റെ തുക സർക്കാർ ഇരട്ടിയായി വർധിപ്പിച്ചതിനാല്‍ അപ്പീൽ കുറഞ്ഞിട്ടും പണം കൂടി. അപ്പീൽ തുക അപ്രതീക്ഷിതമായി കൂട്ടിയത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.