തൊടുപുഴ ബിജു വധക്കേസ്; നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി
മുഖ്യപ്രതി ജോമോനാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയ വാൻ ഓടിച്ചതെന്ന് പൊലീസ്


ഇടുക്കി: തൊടുപുഴ ബിജു വധക്കേസിൽ നാല് പ്രതികൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി. മുഖ്യപ്രതി ജോമോനാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയ വാൻ ഓടിച്ചതെന്ന് പൊലീസ് പറയുന്നു. ആഷിഖും മുഹമ്മദ് അസ്‌ലമും ചേർന്നാണ് ബിജുവിനെ മർദിച്ചത്.ഇടുക്കി കലയന്താനിയിലാണ് വാൻ ഒളിപ്പിച്ചത് .സ്കൂട്ടർ എറണാകുളം വൈപ്പിനിലുമാണ് ഒളിപ്പിച്ചതെന്നും പൊലീസ് പറയുന്നു.
പ്രതികളായ മുഹമ്മദ് അസ്‍ലം, ജോമിൻ എന്നിവരുമായി പൊലീസ് നടത്തിയ തെളിവെടുപ്പില്‍ തട്ടിക്കൊണ്ടുപോയ ഇടത്ത് നിന്ന് ബിജുവിൻ്റെ ചെരിപ്പും പെപ്പർ സ്പ്രേയും ഗോഡൗണിൽ നിന്ന് മൃതദേഹം മറവ് ചെയ്യാനുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിരുന്നു.
ബിജുവിൻ്റെ നീക്കങ്ങൾ നിരീക്ഷിച്ച് മൂന്ന് ദിവസത്തെ ആസൂത്രണത്തിനൊടുവിലാണ് പ്രതികൾ കൊലപാതകം നടത്തിയത്. 19 ന് രാത്രി ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും പാളിയതോടെ പിറ്റേന്നാണ് കൃത്യം നടപ്പാക്കിയത്. ബിജുവിൻ്റെ തലക്കേറ്റ ക്ഷതവും അന്തരിക രക്തസ്രാവവും മരണകാരണമായെന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്.