‘’സൊഹ്റാബുദ്ദീനെ കൊലപ്പെടുത്തിയത് പ്രജാപതിയുടെ മുന്നില്‍വെച്ച്; പ്രജാപതിയെ അന്ന് കൊല്ലാതിരുന്നത് ഹിന്ദുവായതിനാല്‍’’

ഹിരണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയത് സൊഹ്‌റാബുദ്ദീന്‍ ആണെന്ന അസംഖാന്റെ ആരോപണം തെറ്റാണെന്നും സൊഹ്റാബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീൻ

Update: 2018-11-19 02:31 GMT
Advertising

സൊഹ്റാബുദ്ദീൻ ശൈഖിനെ തന്റെ കണ്‍മുന്നില്‍വെച്ചാണ് പൊലീസ് വെടിവെച്ചുകൊന്നതെന്ന് പ്രജാപതി പറഞ്ഞതായി സൊഹ്റാബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന്‍. മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി മുമ്പാകെയാണ് റുബാബുദ്ദീന്റെ നിര്‍ണായക മൊഴി.

സൊഹ്റാബുദ്ദീനെ തന്റെ മുന്നില്‍വച്ചാണ് പൊലീസ് വെടിവച്ചുകൊലപ്പെടുത്തിയതെന്നും അത് വ്യാജ ഏറ്റുമുട്ടലാണെന്ന് പ്രജാപതി തന്നോടു പറഞ്ഞതായും റുബാബുദ്ദീന്‍ കോടതിയെ അറിയിച്ചു. പൊലീസിന്റെ ലശ്കറെ ത്വയ്യിബ സിദ്ധാന്തം പൊളിയുമെന്നതിനാലാണ് ഹിന്ദുവായ തന്നെ സൊഹ്റാബുദ്ദീനൊപ്പം കൊലപ്പെടുത്താതിരുന്നതെന്നും പ്രജാപതി പറഞ്ഞിരുന്നുവെന്ന് റുബാബുദ്ദീൻ കോടതിയെ അറിയിച്ചു. ഏറ്റുമുട്ടൽ കൊലയെന്ന് പ്രോസിക്യൂട്ടർ പറഞ്ഞപ്പോൾ അത് വ്യാജ ഏറ്റുമുട്ടലാണെന്നും പൊലീസ് ഏറ്റുമുട്ടൽ ആയിരുന്നില്ലെന്നും റുബാബുദ്ദീൻ തിരുത്തി.

നേരത്തെ സി.ബി.ഐക്കോ ഗുജറാത്ത് സി.ഐ.ഡിക്കോ റുബാബുദ്ദീൻ ഇത്തരത്തിൽ മൊഴി നൽകിയിരുന്നില്ല. ഇത് എന്തുകൊണ്ടാണെന്ന കോടതിയുടെ ചോദ്യത്തിന് സി.ബി.ഐയോട് പറഞ്ഞതാണെന്നായിരുന്നു റുബാബുദ്ദീന്റെ മറുപടി. കേസ് ശരിയായ വിധത്തില്‍ അന്വേഷിക്കാതെ പ്രതികളെ സഹായിക്കുകയാണ് സി.ബി.ഐ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

സൊഹ്റാബുദ്ദീൻ ശൈഖിനെ പൊലീസുകാർ കൊലപ്പെടുത്തുമ്പോള്‍ സൊഹ്റാബുദ്ദീന്റെ കൂട്ടാളിയായിരുന്നു തുൾസിറാം പ്രജാപതി. സൊഹ്റാബുദ്ദീൻ 2005ലും പ്രജാപതി 2006ലുമാണ് കൊല്ലപ്പെട്ടത്. നീണ്ട എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നിരവധി സമൻസുകൾ അയച്ചതിന് ശേഷമാണ് ശനിയാഴ്ച മുംബൈയിലെ സി.ബി.ഐ കോടതിയിൽ റുബാബുദ്ദീൻ ശൈഖ് ഹാജരായത്.

''2005 നവംബര്‍ അവസാനമാണ് സൊഹ്റാബുദ്ദീന്‍ കൊല്ലപ്പെടുന്നത്. അതുകഴിഞ്ഞ് ഒരു മാസത്തിനുശേഷം താന്‍ പ്രജാപതിയെ രാജസ്ഥാനിലെ ഉജ്ജയ്ന്‍ ജയിലില്‍ വെച്ചു കണ്ടിരുന്നു. അന്ന് സൊഹ്‌റാബുദ്ദീനു സംഭവിച്ച ദുരന്തം പ്രജാപതി വിശദീകരിച്ച് പറഞ്ഞു. സൊഹ്‌റാബുദ്ദീനെ കൊലപ്പെടുത്തുമ്പോള്‍ താനും കൂടിയുണ്ടായിരുന്നുവെന്നു പ്രജാപതി പറഞ്ഞു. എങ്കില്‍ എന്തുകൊണ്ടാണ് നിന്നെ കൊലപ്പെടുത്താത്തതെന്നു ഞാന്‍ ചോദിച്ചു. മുസ്‍ലിമായതിനാല്‍ സൊഹ്‌റബുദ്ദീനെ തീവ്രവാദിയായി മുദ്രകുത്താന്‍ കഴിയുമെന്നും ഞാന്‍ ഹിന്ദുവായതിനാല്‍ അതിനു കഴിയില്ലെന്നും പ്രജാപതി മറുപടി പറഞ്ഞു''വെന്നും റുബാബുദ്ദീന്‍ മൊഴി നല്‍കി.

''ഹൈദരാബാദിലെ സുഹൃത്തിന്റെ വീട്ടിലേക്കു ഭാര്യ കൗസര്‍ബിക്കൊപ്പം ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പോയതായിരുന്നു സൊഹ്‌റാബുദ്ദീന്‍. മടക്കത്തിനിടെ മുംബൈയില്‍ വച്ച് സൊഹ്‌റാബുദ്ദീന്‍ സഞ്ചരിക്കുകയായിരുന്ന ബസ്സിനു മുന്നില്‍ രണ്ടുവാനുകള്‍ വിലങ്ങിട്ട് അദ്ദേഹത്തെയും ഭാര്യയെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇരുവരെയും പിന്നീട് ഗുജറാത്തിലേക്കു കൊണ്ടുവന്നു. ഈ സമയം വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും ലഭിച്ചില്ല. രണ്ടുദിവസം കഴിഞ്ഞ് മറ്റൊരു സഹോദരന്‍ വിളിച്ചു പറഞ്ഞപ്പോഴാണ് സൊഹ്‌റാബുദ്ദീന്‍ അഹമ്മദാബാദില്‍ വച്ചു കൊല്ലപ്പെട്ടതായി അറിഞ്ഞത്. ലഷ്‌കറെ ത്വെയ്ബ ഭീകരനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതായ വാര്‍ത്തകള്‍ ആ സമയം ചാനലുകളില്‍ കണ്ടു. തട്ടിക്കൊണ്ടുപോവുമ്പോള്‍ ഗര്‍ഭിണിയായിരുന്നു കൗസര്‍ബി. അവരെ ബലാല്‍സംഗം ചെയ്ത ശേഷമാണ് കൊന്നത്. പിന്നീട് തെളിവുകളും ഇല്ലാതാക്കി''യെന്നും റുബാബുദ്ദീന്‍ വിശദീകരിച്ചു.

ഗുജറാത്തിലെ മുന്‍മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഹിരണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയത് സൊഹ്‌റബുദ്ദീന്‍ ആണെന്ന അസംഖാന്റെ ആരോപണം തെറ്റാണെന്നും റുബാബുദ്ദീന്‍ പറഞ്ഞു. ഖാന്‍ ഏറെക്കാലം പൊലീസ് കസ്റ്റഡിയിലായിരുന്നു. ഈ കേസ് വഴിതിരിച്ചുവിടാന്‍ അസംഖാനുമേല്‍ സമ്മര്‍ദ്ദമുണ്ട്. അസംഖാന്റെ മിക്ക മൊഴികളും റുബാബുദ്ദീന്‍ നിഷേധിച്ചു.

ये भी पà¥�ें- ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി ഹരേന്‍ പാണ്ഡ്യയെ കൊലപ്പെടുത്താന്‍ സൊഹ്റാബുദ്ദീന്‍ ഷെയ്ഖിനെ നിയോഗിച്ചത് വന്‍സാരയെന്ന് വെളിപ്പെടുത്തല്‍

അതുപോലെ സി.ബി.ഐക്ക് നേരത്തെ നൽകിയ ഒരു മൊഴി റുബാബുദ്ദീന്‍ കോടതിയിൽ മാറ്റിപ്പറഞ്ഞു. 2009ൽ അനുജൻ നഈമുദ്ദീൻ സുപ്രീം കോടതിയിൽ നൽകിയ ഹരജി പിൻവലിക്കാൻ ആവശ്യപ്പെട്ട് ഗുജറാത്തിലെ ഐ.പി.എസ് ഉദ്യോഗസ്ഥൻ അഭയ് ചുദാസാമയുടെ ദൂതനായി അസംഖാൻ വന്നതായി റുബാബുദ്ദീൻ സി.ബി.ഐക്ക് മൊഴി നൽകിയിരുന്നു. ചുദാസാമ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. നിരസിച്ചപ്പോൾ സൊഹ്റാബുദ്ദീന്റെ വിധിയാണുണ്ടാവുക എന്ന് ഭീഷണിപ്പെടുത്തി. അമിത് ഷാ ക്ഷുഭിതനാണ്. മധ്യപ്രദേശിലും അവരുടെ സർക്കാറാണെന്നും അവിടെവെച്ച് കൊല്ലുമെന്നുമുള്ള സുപ്രധാന മൊഴിയാണ് തിരുത്തിയത്. അസം ഖാനെ കണ്ടിട്ടില്ലെന്നാണ് റുബാബുദ്ദീൻ ശനിയാഴ്ച കോടതിയിൽ പറഞ്ഞത്.

കേസ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനായ രജ്‌നീഷ് രാജിനെയും സൊഹ്‌റാബുദ്ദീന്റെ സഹോദരന്‍ ഷാനവാസുദ്ദീന്‍, അഹമ്മദാബാദിലെ കെട്ടിട നിര്‍മാതാക്കളായ രമണ്‍, ദസരത് പട്ടേല്‍ എന്നിവരെ സാക്ഷികളായും വിളിക്കണമെന്നും ആവശ്യപ്പെട്ട് റുബാബുദ്ദീന്‍ ജഡ്ജി എസ്.ജെ ശര്‍മ മുന്‍പാകെ അപേക്ഷ നല്‍കി. സൊഹ്‌റാബുദ്ദീന്‍ കേസില്‍ കൂറുമാറിയവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൊഴി നൽകുന്നതിനിടയിൽ റുബാബുദ്ദീന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കോടതി ഡോക്ടറെ വിളിപ്പിക്കുകയും കോടതി മുറിയിൽ റുബാബുദ്ദീനെ അരമണിക്കൂർ ഉറങ്ങാൻ അനുവദിക്കുകയും ചെയ്തു.

Tags:    

Similar News