കുറഞ്ഞ ഓവർ നിരക്കിൽ ക്യാപ്റ്റൻമാർക്ക് ഇനി പണി കിട്ടില്ല; ഐപിഎല്ലിൽ അടിമുടി മാറ്റത്തിന് ബിസിസിഐ
സെക്കന്റ്‌ബോൾ നിയമവും ഈ സീസൺ മുതൽ ബിസിസിഐ നടപ്പിലാക്കും


ന്യൂഡൽഹി: ഐപിഎൽ പുതിയ സീസണിന് മുന്നോടിയായി നിയമം പരിഷ്‌കരിച്ച് ബിസിസിഐ. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ക്യാപ്റ്റൻമാർക്ക് മത്സരവിലക്ക് ഏർപ്പെടുത്തിയ നിയമത്തിലെ മാറ്റമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. വിലക്കിന് പകരം കുറഞ്ഞ ഓവർനിരക്കിന് മുന്നറിയിപ്പായി ഡിമെറിറ്റ് പോയന്റാകും നൽകുക. തീവ്രമായ കേസുകളിൽ മാത്രമാകും വിലക്ക് ഉൾപ്പെടെയുള്ള കടുത്ത നടപടി.
കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ വിലക്ക് നേരിട്ട മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് 2025 സീസണിലെ ആദ്യമാച്ചിൽ പുറത്തിരിക്കേണ്ടിവരുന്ന സാഹചര്യമുണ്ട്. ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായിരുന്നപ്പോൾ ഋഷഭ് പന്തും കുറഞ്ഞ ഓവർനിരക്കിൽ നിർണായക മാച്ചിൽ വിലക്ക് നേരിട്ടിരുന്നു. ഇതിനെതിരെ ഫ്രാഞ്ചൈസികളിൽ നിന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം
ഇതോടൊപ്പം 'സെക്കൻഡ് ബോൾ' നിയമവും ബിസിസിഐ ഈ സീസൺ മുതൽ നടപ്പിലാക്കും. രാത്രി മത്സരങ്ങളിൽ മഞ്ഞിന്റെ ആഘാതത്തെ ചെറുക്കുന്നതിനായാണ് നിയമം അവതരിപ്പിച്ചത്. രണ്ടാം ഇന്നിങ്‌സിലെ 11ാം ഓവറിലാകും പുതിയ പന്ത് ഉപയോഗിക്കാനാകുക. ഓൺ-ഫീൽഡ് അംപയർമാർ പന്തിന്റെ അവസ്ഥ വിലയിരുത്തിയാകും തീരുമാനമെടുക്കു. പന്തിൽ താരങ്ങൾ ഉമിനീർ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്കും ബിസിസിഐ പിൻവലിച്ചു. ക്യാപ്റ്റൻമാരും മാനേജർമാരുമായി ബിസിസിഐ ആസ്ഥാനത്ത് നടത്തിയ യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.