നാല് ഓവറിൽ വിട്ടുകൊടുത്തത് 76 റൺസ്; നാണക്കേടിന്റെ റെക്കോർഡുമായി ജോഫ്രാ ആർച്ചർ
മെഗാ താരലേലത്തിൽ 12.50 കോടി മുടക്കിയാണ് ആർച്ചറെ രാജസ്ഥാൻ ടീമിലെടുത്തത്.


ഹൈദരാബാദ്: ഒരുകാലത്ത് ഐപിഎല്ലിൽ വിറപ്പിച്ച ഇംഗ്ലീഷ് പേസർ ജോഫ്രാ ആർച്ചറിന്റെ രാജസ്ഥാൻ റോയൽസിലേക്കുള്ള തിരിച്ചുവരവ് മികച്ചതായില്ല. സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ 4 ഓവറിൽ ആർച്ചർ വിട്ടുകൊടുത്തത് 76 റൺസ്. വിക്കറ്റൊന്നും ലഭിച്ചതുമില്ല. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 286 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് രാജസ്ഥാന് മുന്നിൽ ഉയർത്തിയത്.
Jofra Archer has bowled the most expensive spell in IPL history 😳#SRHvsRR #IPL2025 pic.twitter.com/jXoIYRjS79
— Wisden (@WisdenCricket) March 23, 2025
നാല് വർഷത്തിനു ശേഷമാണ് ആർച്ചർ രാജസ്ഥാനിലേക്ക് മടങ്ങിയെത്തിയത്. ആദ്യ ഓവറിൽ തന്നെ 23 റൺസാണ് വഴങ്ങിയത്. ട്രാവിസ് ഹെഡും ഇഷാൻ കിഷനും ചേർന്ന് താരത്തെ നിരന്തരം അതിർത്തി കടത്തി. 10 ഫോറും 2 സിക്സുമാണ് നാല് ഓവറിൽ സൺ റൈസേഴ്‌സ് താരങ്ങൾ ഇംഗ്ലീഷ് പേസറുടെ ഓവറിൽ അടിച്ചെടുത്തത്. ഗുജറാത്ത് ടൈറ്റൻസ് താരമായിരുന്ന മോഹിത് ശർമയുടെ മോശം റെക്കോർഡാണ് ആർച്ചർ ഇതോടെ മറികടന്നത്.
ഡൽഹി ക്യാപിറ്റൽസിനെതിരെ കഴിഞ്ഞ സീസണിൽ നടന്ന പോരാട്ടത്തിൽ നാലോവറിൽ 73 റൺസ് വഴങ്ങിയതായിരുന്നു ഇതുവരെ റെക്കോർഡ്. ഇത്തവണ 12.50 കോടി മുടക്കിയാണ് ആർച്ചറെ രാജസ്ഥാൻ ടീമിലെത്തിച്ചത്. ദീർഘകാലമായി പരിക്കിന്റെ പിടിയിലായിരുന്ന താരത്തിന് മടങ്ങിയെത്തിയ ശേഷം പഴയ വേഗതിയിൽ പന്തെറിയാനായിട്ടില്ല.