അശ്ലീല ആംഗ്യവും ക്യാമറമാനെതിരായ ആക്രമണവും; എമിലിയാനോ മാർട്ടിനസിന് ഫിഫയുടെ വിലക്ക്

Update: 2024-09-28 05:11 GMT
Editor : safvan rashid | By : Sports Desk
Advertising

ബ്യൂണസ് അയേഴ്സ് : അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെതിരെ കടുത്ത നടപടിയുമായി ഫിഫ. മോശം പെരുമാറ്റത്തെ തുടർന്ന് താരത്തെ രണ്ട് യോ​ഗ്യതാ മത്സരങ്ങളിൽ നിന്ന് വിലക്കി. ഇതോടെ ഒക്ടോബർ 10ന് വെനസ്വേലയ്ക്കെതിരെയും ഒക്ടോബർ 15ന് ബൊളീവിയക്കെതിരെയും നടക്കുന്ന മത്സരങ്ങളിൽ എമിലിയാനോ മാർട്ടിനെസിന് കളിക്കാനാകില്ല. പോയ മാസം നടന്ന 2026 ഫിഫ ലോകകപ്പ് യോ​ഗ്യതാ റൗണ്ടിൽ ചിലി,കൊളംബിയ ടീമുകൾക്കെതിരായ മത്സരത്തിൽ മാർട്ടിനസ് നടത്തിയ പെരുമാറ്റദൂഷ്യം കണക്കിലെടുത്താണ് നടപടി. മത്സരങ്ങൾക്കിടെ എതിർ ടീമിനെതിരെ അശ്ലീല ആം​ഗ്യങ്ങൾ കാണിച്ചതിനും ക്യാമറമാനെ തല്ലിയതിനുമാണ് മാർട്ടിനെസിന് സസ്പെൻഷൻ ലഭിച്ചത്.

സെപ്റ്റംബർ അഞ്ചിന് ചിലിക്കെതിരെ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ചിരുന്നു. അന്ന് കോപ്പ അമേരിക്ക ട്രോഫിയുടെ പകർപ്പ് തന്റെ ശരീരത്തോട് ചേർത്തുപിടിച്ച് അശ്ലീലപ്രകടനം നടത്തിയാണ് മാർട്ടിനസ് വിജയമാഘോഷിച്ചത്. 2022-ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് കിരീട നേട്ടത്തിന് ശേഷവും മാർട്ടിനസ് സമാനരീതിയിൽ പെരുമാറിയിരുന്നു. സെപ്റ്റംബർ പത്തിന് കൊളംബിയക്കെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ അർജന്റീന 2-1ന് പരാജയപ്പെട്ടിരുന്നു.മത്സരത്തിലെ തോൽവിക്ക് പിന്നാലെ കാണികളുടെ ഭാഗത്തുനിന്ന് മാർട്ടിനെസിനെതിരേ ആക്രോശങ്ങളുണ്ടായി. ഇതിൽ പ്രകോപിതനായ താരം ക്യാമറമാനെ തല്ലുകയായിരുന്നു.

ഫിഫ ലോകകപ്പ് യോ​ഗ്യതാ റൗണ്ടിൽ എട്ട് മത്സരങ്ങൾ പിന്നിട്ട അർജന്റീനയ്ക്ക് ആറിലും വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്. 18 പോയിന്റോടെ ടേബിളിൽ അർജന്റീനയാണ് ഒന്നാം സ്ഥാനത്തുള്ളത്. പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം നിലനിർത്താൻ അർജന്റീനയ്ക്ക് അടുത്ത യോ​ഗ്യതാ മത്സരങ്ങളിലും വിജയം അനിവാര്യമാണ്.മാർട്ടിനസിന് എതിരെയുള്ള ഫിഫയുടെ നടപടിയെ പൂർണമായും എതിർക്കുന്നുവെന്ന് അർജന്റീനൻ ഫുട്ബോൾ ​അസോസിയേഷൻ പ്രതികരിച്ചു. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News