'നെപ്പോട്ടിസത്തിന്‍റെ മകുടോദാഹരണം'; അസംഖാനെതിരെ രൂക്ഷവിമര്‍ശനവുമായി പാക് ആരാധകര്‍

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ താരത്തിന്റെ ലോകകപ്പ് ടീം പ്രവേശത്തെ ചോദ്യം ചെയ്യുകയാണിപ്പോൾ ആരാധകർ

Update: 2024-05-31 13:51 GMT
Advertising

ടി20 ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലെ മോശം പ്രകടനത്തിൽ പാക് വിക്കറ്റ് കീപ്പർ ബാറ്റർ അസം ഖാനെതിരെ രൂക്ഷവിമർശനവുമായി ആരാധകർ.  പരമ്പരയിലെ രണ്ട് മത്സരങ്ങളിലും പാകിസ്താൻ ഇംഗ്ലണ്ടിന് മുന്നിൽ നാണംകെട്ട തോൽവിയാണ് വഴങ്ങിയത്.  രണ്ട് മത്സരങ്ങളിലും ദയനീയ പ്രകടനമായിരുന്നു അസമിന്‍റേത്. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ മഴമൂലം നേരത്തേ ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം അരങ്ങേറിയ രണ്ടാ ടി20 യിൽ വെറും അഞ്ച് പന്ത് മാത്രം നേരിട്ട അസം മാർക്ക് വുഡിന്റെ പന്തിൽ സംപൂജ്യനായി മടങ്ങി. ഫീൽഡിൽ നിരവധി സുവർണാവസരങ്ങൾ പാഴാക്കുകയും ചെയ്തു. വിക്കറ്റിന് പിന്നില്‍ ഫില്‍ സാള്‍ട്ടിനേയും വില്‍ ജാക്സിനേയും അനായാസം കൈപ്പിടിയിലൊതുക്കാമായിരുന്നിട്ടും അസം കൈവിട്ടു കളഞ്ഞു.

മുൻ പാക് താരം മോയിൻ ഖാന്റെ മകനാണ് അസം ഖാൻ. മോശം പ്രകടനത്തിൽ താരത്തിന്റെ ലോകകപ്പ് ടീമിലെ പ്രവേശവും ആരാധകർ ചോദ്യം ചെയ്യുകയാണിപ്പോൾ. മോയിൻ ഖാന്റെ മകനാണെന്ന പ്രിവിലേജിലാണ് അസം ലോകകപ്പ് ടീമിൽ കയറിപ്പറ്റിയതെന്നാണ് പല ആരാധകരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. നിരവധി താരങ്ങൾ അവസരം കിട്ടാതെ പുറത്തിരിക്കുമ്പോഴാണ് അസമിനെ പോലെയുള്ള താരങ്ങൾ ടീമിൽ ഇടംപിടിക്കുന്നത് എന്ന് ആരാധകർ ഒരേ സ്വരത്തില്‍ പറയുന്നു.  

''രാജ്യത്തെ നെപ്പോട്ടിസത്തിന്റെ മകുടോദാഹരണമാണ് അസം ഖാൻ. രാജ്യത്തെ എല്ലാ ഡിപ്പാർട്ടമെന്റുകളിലും സ്വജനപക്ഷപാധിത്വം അടക്കി വാഴുന്നുണ്ട്. അയാളെ ടീമിലെടുക്കാനായി നിലകൊണ്ട മുഴുവൻ ആളുകളേയും കുറ്റം ചുമത്തി ശിക്ഷിക്കണം. ഇതൊരു ക്രിമിനൽ നടപടിയാണ്. ചെറിയ തെറ്റായി ഇതിനെ വിലകുറച്ച് കാണരുത്''- ഒരു ആരാധകൻ കുറിച്ചത് ഇങ്ങനെയാണ്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News