2023ൽ 40 ദശലക്ഷം എച്ച്.ഐ.വി ബാധിതർ: കണക്കുകള്‍ പുറത്തുവിട്ട് യു.എന്‍

എച്ച്.ഐ.വി ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വർധന

Update: 2024-07-23 11:28 GMT
Advertising

ലോകത്ത് 2023ലെ എച്ച്.ഐ.വി ബാധിതരുടെ എണ്ണം 40 ദശലക്ഷമാണെന്ന കണക്കുകൾ പുറത്തുവിട്ട് യു.എൻ. വ്യക്തമായ ചികിത്സ ലഭിക്കാത്തതുമൂലം ഓരോ മിനിറ്റിലും ഒരാൾ മരിക്കുന്നതായും യു.എന്നിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നു.

ആഗോള തലത്തിൽ എയ്ഡ്സ് പ്രതിരോധ സംവിധാനങ്ങൾ വലിയ രീതിയിൽ നടക്കുന്നുണ്ടെങ്കിലും പുരോഗതി മന്ദഗതിയിലാണ്. പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിങിൽ ഗണ്യമായ കുറവ് സംഭവിക്കുന്നതാണ് ഇതിന് കാരണമെന്നാണ് നിഗമനം. ഇതിന്റെ ഭാഗമായി മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, കിഴക്കൻ യൂറോപ്പ്, മധ്യേഷ്യ, ലാറ്റിൻ അമേരിക്ക എന്നീ മേഖലകളിലാണ് എച്ച്.ഐ.വി ബാധ വൻതോതിൽ പടർന്നു പന്തലിക്കുന്നത്.

2023ൽ ഏകദേശം 6,30,000 പേരാണ് എയ്ഡ്സ് സംബന്ധമായ അസുഖങ്ങൾ മൂലം മരിച്ചത്. 2025 ആകുമ്പോൾ 2,50,000-ൽ താഴെ മരണങ്ങളെ സംഭവിക്കുകയുളളു എന്ന കണക്കുകൂട്ടലുകളേയാണ് ഇത് അട്ടിമറിച്ചത്. വരും വർഷങ്ങളിൽ സംഭവിക്കാൻ സാധ്യതയുള്ള മരണങ്ങളേക്കാൾ ഇരട്ടി 2023ൽ മാത്രം സംഭവിച്ചു എന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. എച്ച്.ഐ.വി-എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യുഎൻ ഏജൻസിയായ UNAIDS ആണ് കണക്കുകൾ പുറത്തു വിട്ടത്.

ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ കൗമാരക്കാർക്കും യുവതികൾക്കുമിടയിൽ എച്ച.ഐ.വി  ബാധിതരുടെ എണ്ണം അസാധാരണമാംവിധം വർധിക്കുന്നതായി വെളിപ്പെടുത്തുന്ന റിപ്പോർട്ട് പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരേയുള്ള ലിംഗപരമായ അസമത്വം അപകടസാധ്യത വർധിപ്പിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു.

വിവേചനം നേരിടുന്ന പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കിടയിലെ അണുബാധകളുടെ എണ്ണം, ലൈംഗികത്തൊഴിലാളികൾ, സ്വവർഗാനുരാഗികളായ പുരുഷ ലൈംഗികതൊഴിലാളികൾ, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, എന്നിവരും 55 ശതമാനമായി വർദ്ധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

'2030-ഓടെ പൊതുജനാരോഗ്യ ഭീഷണിയായ എയ്ഡ്സ് പാൻഡെമിക് അവസാനിപ്പിക്കുമെന്ന് ലോക നേതാക്കൾ പ്രതിജ്ഞയെടുത്തിരുന്നു. എന്നാൽ എച്ച്‌ഐവി പ്രതിരോധത്തിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും മനുഷ്യാവകാശങ്ങൾ ഉറപ്പുവരുത്തുകയും ചെയ്താൽ മാത്രമേ പടർന്നു പന്തലിക്കുന്ന അണുബാധ നിയന്ത്രണവിധേയമാക്കാൻ സാധിക്കുകയുളളു'  UNAIDS എക്സിക്യൂട്ടീവ് ഡയറക്ടർ വിന്നി ബയാനിമ പറഞ്ഞു. 

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News