ആവേശം അവസാന പന്തുവരെ; മത്സരം സമനിലയിലാക്കി അഫ്ഗാനിസ്താന്‍   

253 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 252 റണ്‍സിന് ഓള്‍ ഔട്ട്.

Update: 2018-09-26 02:12 GMT
Editor : Chandra S | Web Desk : Chandra S
Advertising

ശ്രീലങ്കയേയും ബംഗ്ലാദേശിനെയും തോല്‍പിച്ച്, പാകിസ്താനെ ഞെട്ടിച്ച് ഏഷ്യാകപ്പില്‍ വരവറിയിച്ച അഫ്ഗാനിസ്താന്‍ ക്രിക്കറ്റിലെ സൂപ്പര്‍ ശക്തികളായ ഇന്ത്യയേയും വിറപ്പിച്ചു. ഇന്നലെ നടന്ന മത്സരം സമനിലയിലാണ് കലാശിച്ചത്. 253 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 252 റണ്‍സിന് ഓള്‍ ഔട്ട്. അഫ്ഗാനായി സെഞ്ച്വറി നേടിയ മുഹമ്മദ് ഷഹ്സാദാണ് കളിയിലെ താരം. നാടകീയവും ആവേശകരവുമായിരുന്നു മത്സരം‍. അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് ഏഴ് റണ്‍സ്. ജഡേജയും ഖലീല്‍ അഹമ്മദും ചെറുത്തു നിന്നതോടെ ഇന്ത്യക്ക് പ്രതീക്ഷ. പക്ഷെ ജയിക്കാന്‍ ഒരു റണ്‍സ് ബാക്കിനില്‍ക്കെ ജഡേജ കൂറ്റനടിക്ക് ശ്രമിച്ചതോടെ എല്ലാം അവസാനിച്ചു.

252 റണ്‍സില്‍ ഇന്ത്യ ഓള്‍ഔട്ട്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ സെഞ്ച്വറി നേടിയ മുഹമ്മദ് ഷഹ്സാദിന്റെയും അര്‍ധസെഞ്ച്വറി നേടിയ മുഹമ്മദ് നബിയുടെയും മികവില്‍ 252 റണ്‍സെടുക്കുകയായിരുന്നു. അര്‍ധസെഞ്ച്വറി നേടിയ അംബാട്ടി റായിഡുവും ലോകേഷ് രാഹുലും 44 റണ്‍സെടുത്ത ദിനേശ് കാര്‍ത്തികും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഇന്ത്യ ഇതിനോടകം തന്നെ ഫൈനലില്‍കടന്നിട്ടുണ്ട്.

ടോസ് നേടി ബാറ്റിംങ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാനായി ഷെഹ്‌സാദ് തുടക്കം മുതല്‍ ആഞ്ഞടിച്ചു. മുഹമ്മദ് ഷെഹ്‌സാദിന്റെ ഒറ്റയാള്‍ പോരാട്ടമാണ് അഫ്ഗാനിസ്ഥാന് ഗംഭീര തുടക്കം നല്‍കിയത്. 89 പന്തുകളില്‍ നിന്ന് സെഞ്ചുറിയടിച്ച ഷെഹ്‌സാദ് 11 ഫോറും ഏഴ് സിക്‌സറും നേടിയാണ് മടങ്ങിയത്. ഒരുഭാഗത്ത് ഷെഹ്‌സാദിന്റെ ബാറ്റില്‍ നിന്നും റണ്ണൊഴുകുമ്പോള്‍ മറുഭാഗത്ത് റണ്‍ വരള്‍ച്ചയായിരുന്നു. ഷെഹ്‌സാദ് സെഞ്ചുറി നേടിയപ്പോഴും അഫ്ഗാനിസ്ഥാന്‍ സ്‌കോര്‍ 131 റണ്‍സ് മാത്രമായിരുന്നു.

അഫ്ഗാന്‍ സ്‌കോര്‍ 180 റണ്‍സിലെത്തിയപ്പോഴാണ് ഷെഹ്‌സാദിനെ ഉജ്ജ്വല ക്യാച്ചിലൂടെ കാര്‍ത്തിക് പുറത്താക്കിയത്. ഷെഹ്‌സാദ് 124 റണ്‍സ് ബാക്കി അഫ്ഗാന്‍ കളിക്കാരും എക്‌സ്ട്രാസും കൂടി 56 റണ്‍സ് എന്നതായിരുന്നു അപ്പോഴത്തെ സ്‌കോര്‍ബോര്‍ഡിലെ കണക്ക്. വാലറ്റത്ത് മുഹമ്മദ് നബിയുടെ 56 പന്തില്‍ 64 റണ്‍ നേടിയ പ്രകടനം പിന്നീട് അഫ്ഗാന്‍ സ്‌കോറിങിന് വേഗം കൂട്ടാന്‍ സഹായിച്ചു. ഒടുവില്‍ 50 ഓവറുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ അഫ്ഗാനിസ്ഥാന്‍ എട്ട് വിക്കറ്റിന് 255 റണ്‍സ് നേടി.

ഇന്ത്യന്‍ ബൗളര്‍മാരില്‍ രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി. പകരക്കാരായെത്തിയ ഇന്ത്യയുടെ പേസര്‍മാരായിരുന്നു കണക്കിന് തല്ല് വാങ്ങിയത്. അരങ്ങേറ്റ ഏകദിനത്തിനിറങ്ങിയ ദീപക് ചാഹറിന്റെ ആദ്യ രണ്ട് ഓവറുകളില്‍ 24 റണ്‍സാണ് വിട്ടുകൊടുത്തത്.

Tags:    

Writer - Chandra S

contributor

Editor - Chandra S

contributor

Web Desk - Chandra S

contributor

Similar News