ലബനാന് സഹായം; ജുമുഅ പ്രഭാഷണത്തിൽ അഭ്യർഥനയുമായി യുഎഇ

ലബനാനു വേണ്ടിയുള്ള രാജ്യത്തിന്റെ സഹായ യജ്ഞത്തിൽ പങ്കാളികളാകാൻ എല്ലാവരോടും ഇമാമുമാർ ആവശ്യപ്പെട്ടു

Update: 2024-10-11 17:13 GMT
Editor : Thameem CP | By : Web Desk
Advertising

ദുബൈ: വെള്ളിയാഴ്ചയിലെ ജുമുഅ പ്രഭാഷണത്തിൽ, ദുരിതമനുഭവിക്കുന്ന ലബനാനികൾക്ക് ഐക്യദാർഢ്യം അറിയിച്ച് യു.എ.ഇ. ലബനാനു വേണ്ടിയുള്ള രാജ്യത്തിന്റെ സഹായ യജ്ഞത്തിൽ പങ്കാളികളാകാൻ എല്ലാവരോടും ഇമാമുമാർ ആവശ്യപ്പെട്ടു.

പട്ടിണിയുള്ള നാളിൽ ഭക്ഷണം കൊടുക്കുക എന്ന വിശുദ്ധ ഖുർആൻ വാക്യം ഉദ്ധരിച്ചാണ് ലബനീസ് ജനതയ്ക്കു വേണ്ടി പള്ളികൾ വഴി സഹായമഭ്യർഥിച്ചത്. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ നേതൃത്വത്തിൽ ആരംഭിച്ച, ലെബനാൻ, യുഎഇ നിങ്ങൾക്കൊപ്പമുണ്ട് എന്ന ക്യാംപയിനും ഖുത്തുബയിൽ പരാമർശിക്കപ്പെട്ടു. ഓരോരുത്തരും അവരുടെ കഴിവനുസരിച്ച് ദുരിതാശ്വാസ പദ്ധതികളിൽ പങ്കാളികളാകണമെന്നും ഖത്തീബുമാർ ആവശ്യപ്പെട്ടു.

ക്യാംപയിന്റെ ഭാഗമായി, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള 37 ടൺ സഹായവസ്തുക്കൾ കൂടി വെള്ളിയാഴ്ച ലബനാനിലെത്തി. ഒമ്പതു വിമാനങ്ങളിലായി 375 ടൺ ചികിത്സാ-സഹായവസ്തുക്കളാണ് ഇതുവരെ യുഎഇ ലബനാനിലെത്തിച്ചിട്ടുള്ളത്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പൊതുജനങ്ങളിൽ നിന്ന് സഹായം സ്വീകരിക്കാനുള്ള കൗണ്ടറുകൾ ആരംഭിച്ചിട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ലബനീസ് ജനതയ്ക്കായി 100 ദശലക്ഷം യുഎസ് ഡോളറിന്റെ അടിയന്തര സഹായമാണ് പ്രസിഡണ്ട് ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നത്.

പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ അടിയന്തര ഭക്ഷ്യസഹായവും കഴിഞ്ഞ ദിവസം ലബനാനിലെത്തി. യുഎൻ ലോക ഭക്ഷ്യപദ്ധതി വഴി രണ്ടര ലക്ഷം പേർക്കുള്ള സഹായമാണ് എത്തിച്ചത്. അറബ് ലോകം അനുഭവിക്കുന്ന മാനുഷിക വെല്ലുവിളിയും പ്രതിസന്ധിയും നേരിടാനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് സഹായമെന്ന് മന്ത്രിയും പ്രധാനമന്ത്രിയുടെ എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ മുഹമ്മദ് അബ്ദുല്ല അൽ ഖർഖാവി പറഞ്ഞു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News