കോവിഡ് ഹോണറേറിയം നൽകിയില്ല; ആയിരക്കണക്കിന് അംഗൻവാടി ജീവനക്കാർ കേജ്‌രിവാളിന്റെ വീടിന് മുമ്പിൽ സമരത്തിൽ

ഡൽഹി സർക്കാർ സാധാരണക്കാരായ അംഗൻവാടി വർക്കേഴ്‌സിന്റെ വേദന മനസ്സിലാക്കുന്നില്ലെന്നും ആം ആദ്മിയെന്നത് അവർക്ക് കേവലം പേരാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ വിമർശിച്ചു

Update: 2022-02-17 11:32 GMT
Advertising

കോവിഡ് ഹോണറേറിയം നൽകാത്തതിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് അംഗൻവാടി ജീവനക്കാർ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വീടിന് മുമ്പിൽ രണ്ടാഴ്ചയായി സമരത്തിൽ. കഴിഞ്ഞാഴ്ച ഇവർ വിദാൻ സഭക്കരികിൽ ഡൽഹി സർക്കാറിനെതിരെ 'ഖബർദാർ' റാലിയും നടത്തിയിരുന്നു. സമരത്തിൽ നിന്ന് ഉടൻ പിൻവാങ്ങി ജോലിക്ക് പോകാൻ സർക്കാർ ഇവരോട് നിർദേശിച്ചിരിക്കുകയാണ്. അനുമതിയില്ലാതെ സമരം നടത്തിയതിന് ഇവർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിട്ടുമുണ്ട്. 20,000 ത്തോളം അംഗൻവാടി ജീവനക്കാരാണ് ഡൽഹിയിലുള്ളത്. മേയ് 21ന് ഇവരുടെ ഒരു യോഗം മന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചിട്ടുണ്ട്.

എന്നാൽ സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം നിരവധി പേരെത്തി. ഡൽഹി സർക്കാർ സാധാരണക്കാരായ അംഗൻവാടി വർക്കേഴ്‌സിന്റെ വേദന മനസ്സിലാക്കുന്നില്ലെന്നും ആം ആദ്മിയെന്നത് അവർക്ക് കേവലം പേരാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ വിമർശിച്ചു. സ്വന്തം ജീവൻ പണയം വെച്ച് അവർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നും എന്നാൽ സർക്കാർ അവർക്ക് മതിയായ ശമ്പളമോ പരിഗണനയോ നൽകിയില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

എംഎൽഎമാരുടെ ശമ്പളം 66 ശതമാനം വർധിപ്പിച്ച കേജ്‌രിവാൾ 5000വും 10,000 വും നൽകി അംഗൻവാടി ജീവനക്കാരോട് രാവിലെ പത്തുമുതൽ വൈകീട്ട് നാലു വരെ പ്രവർത്തിക്കാൻ നിർബന്ധിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് വിമർശിച്ചു.

പരസ്യത്തിന് ഏറെ പണം മുടക്കുന്നതിനാൽ ഈ സംഭവം വാർത്തയാകുന്നില്ലെന്ന് ആനന്ദ് രംഗനാഥൻ ട്വിറ്ററിൽ ആരോപിച്ചു.

Anganwadi workers strike in front of Delhi Chief Minister Arvind Kejriwal's house for two weeks

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News