ഹിന്‍ഡൻബർഗ് റിപ്പോർട്ടിനെ രാഷ്ട്രീയമായി നേരിടാന്‍ ബി.ജെ.പി; ജെ.പി.സി അന്വേഷണത്തില്‍ ഉറച്ച് പ്രതിപക്ഷം

മല്ലികാർജുൻ ഖാർഗെ വിളിച്ചുചേർത്ത കോൺഗ്രസ് നേതൃയോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കുന്നുണ്ട്

Update: 2024-08-13 01:26 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡല്‍ഹി: സെബി ചെയർപേഴ്സന്‍ മാധബി ബുച്ചിനെതിരായ ഹിന്‍ഡൻബർഗ് റിപ്പോർട്ടിനെ രാഷ്ട്രീയമായി നേരിടാനുറച്ച് ബി.ജെ.പി. എന്നാൽ, സംയുക്ത പാർലമെന്‍ററി സമിതി അന്വേഷണം എന്ന ആവശ്യത്തിൽനിന്നു പ്രതിപക്ഷവും പിന്നോട്ടില്ല. ഈ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. അതിനിടെ, ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ചുചേർത്ത കോൺഗ്രസ് നേതൃയോഗം ഇന്നു നടക്കുന്നുണ്ട്.

ഹിന്‍ഡൻബർഗ് റിപ്പോർട്ട് രാജ്യത്തിനെതിരെ നടത്തുന്ന ഗൂഢാലോചനയാണെന്ന രീതിയിലാണ് ബി.ജെ.പി പ്രചാരണം. ബി.ജെ.പി എം.പിയും മുന്‍ മന്ത്രിയുമായ രവിശങ്കർ പ്രസാദ് തുടങ്ങിവച്ച ഈ ആഖ്യാനം മറ്റു നേതാക്കളും ഏറ്റുപിടിച്ചിരിക്കുകയാണ്.

എന്നാല്‍, അദാനിയുടെ ഓഹരി തട്ടിപ്പ് അന്വേഷിക്കേണ്ട സെബി ചെയർപേഴ്സന്, മൗറീഷ്യസിലും ബെർമുഡയിലും അദാനിയുടെ നിഴല്‍കമ്പനികളില്‍ നിക്ഷേപമുണ്ടായതിനെ വിടാതെ വിമർശിക്കുകയാണ് കോൺഗ്രസ്. നിക്ഷേപം, ക്ലയിന്‍റുകള്‍ എന്നിവയെക്കുറിച്ച് പൂർണവിവരം പുറത്തുവിടാൻ മാധബി ബുച്ച് തയാറാകണമെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇതേകാര്യം തന്നെയാണ് കോൺഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷവും ഉയര്‍ത്തുന്നത്.

അതിനിടെ, ഖാർഗെയുടെ അധ്യക്ഷതയില്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ജനറൽ സെക്രട്ടറിമാർ, സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കൾ, പി.സി.സി അധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുക്കും. ഹിന്‍ഡൻബർഗ് റിപ്പോർട്ട്, സംവരണ വിധി തുടങ്ങിയ വിഷയങ്ങൾ യോഗത്തില്‍ ചർച്ചയാകും. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളും വിലയിരുത്തും.

Summary: BJP to face Hindenburg report against the SEBI Chairperson Madhabi Buch politically, as the opposition demand strongly for a joint parliamentary committee investigation

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News