കഴിഞ്ഞ 10 വർഷത്തിനിടെ ജനപ്രതിനിധികൾക്കെതിരെ രജിസ്റ്റർ ചെയ്തത് 193 കേസുകൾ;151 ഉം രണ്ടാം മോദി സർക്കാരിന്റെ കാലത്ത്
രാഷ്ട്രീയ വേട്ടയാടലിനുള്ള കേന്ദ്രസർക്കാർ ഉപകരണമായി ഇഡി മാറിയെന്ന് എ.എ റഹീം എംപി മീഡിയവണിനോട്


ഡൽഹി: ഇഡി ബിജെപിയുടെ രാഷ്ട്രീയ ആയുധമെന്നത് സമ്മതിക്കുകയാണ് കേന്ദ്രത്തിന്റെ പുതിയ കണക്കുകൾ. 2015 മുതൽ മോദി ഭരണത്തിൽ രാഷ്ട്രീയ നേതാക്കൾക്കെതിരെ എടുത്തത് 193 കേസുകൾ. ഇതിൽ രണ്ടെണ്ണം മാത്രമാണ് ഇതുവരെ തെളിയിക്കാൻ ആയതെന്നും കേന്ദ്ര സർക്കാർ രാജ്യസഭയിൽ വ്യക്തമാക്കുന്നു . ഇ ഡി കേസുകളുമായി ബന്ധപ്പെട്ട് എ.എ റഹീം എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രം കണക്കുകൾ വിശദീകരിച്ചത്.
പ്രതിപക്ഷ പാർട്ടികളെ ആക്രമിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ആയുധമാണ് ഇഡി എന്ന ആരോപണം ശരി വെക്കുകയയാണ് കേന്ദ്രസർക്കാർ തന്നെ പുറത്തുവിട്ട കണക്കുകൾ .2015 ഏപ്രിൽ മുതൽ 2025 ഫെബ്രുവരി വരെ എംപിമാർ എംഎൽഎമാർ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർക്കെതിരെ 193 കേസുകളാണ് ഇഡി രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ കേവലം രണ്ട് കേസുകൾ മാത്രമാണ് ഇ ഡിക്ക് ഇതുവരെ തെളിയിക്കാനായത്.
ഒന്നാം മോദി സർക്കാറിന്റെ ഭരണകാലത്ത് 42 കേസുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ രണ്ടാം മോദി സർക്കാറിന്റെ ഭരണകാലത്ത് വിവിധ രാഷ്ട്രീയ നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 151 ആയി ഉയർന്നു. 10 വർഷത്തിനിടെ ഇ ഡി രാഷ്ട്രീയ നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളും ശിക്ഷ നടപടികളും സംബന്ധിച്ച എ എ റഹീം എംപി യുടെ രാജ്യസഭയിലെചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്.പ്രതിപക്ഷ ശബ്ദങ്ങളെയും പ്രതിഷേധങ്ങളെയും അടിച്ചമർത്താൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നെന്ന വിവിധ രാഷ്ട്രീയപാർട്ടികളുടെ ആരോപണം ഇതോടെ ശരിയാവുകയാണ്.
അതേസമയം, രാഷ്ട്രീയ വേട്ടയാടലിനുള്ള കേന്ദ്രസർക്കാർ ഉപകരണമായി ഇഡി മാറിയെന്ന് എ.എ റഹീം എംപി മീഡിയവണിനോട് പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയ കളിപാവയായ ഇഡിയെ പാർട്ടികളെയും നേതാക്കളെയും മറു കണ്ടം ചാടിക്കാൻ ഉപയോഗിക്കുന്നു. മോദി സർക്കാറിന്റെ കാലത്ത് എടുത്ത 193 കേസുകളും ബിജെപി ഇതര പാർട്ടി നേതാക്കൾക്ക് എതിരെയാണ്. മോദിക്ക് ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചെടുക്കാൻ കഴിയാത്തതിന്‍റെ ഉദാഹരണമാണ് ഇ ഡി വേട്ടയാടലെന്നും എഎ റഹീം മീഡിയവണിനോട് പറഞ്ഞു.
'ബിജെപി നടപടി ഭരണ ഘടനാ വിരുദ്ധമാണ്.മറ്റു പ്രശ്ങ്ങൾ പരിഹരിക്കാൻ മോദി സർക്കാരിന് കഴിയുന്നില്ല എന്നതാണ് കാരണം. ബിജെപി ക്ക് എതിരെ ജനങ്ങളെ അണി നിരത്തണം. പാർലമെന്‍റിന് അകത്തും പുറത്തും ഇതിനെതിരെ പ്രതിഷേധിക്കും.ബിജെപിക്കെതിരെ ജനാധിപത്യ ശക്തികൾ ഒരുമിച്ച് കൈകോർക്കണം'. അദ്ദേഹം പറഞ്ഞു.