നാഗ്പൂർ സംഘർഷം: 14 പേർ കൂടി കസ്റ്റഡിയിൽ, അറസ്റ്റിലായവരുടെ എണ്ണം 105 ആയി
പുതുതായി മൂന്ന് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തതായി നാഗ്പൂർ പൊലീസ് കമ്മീഷണർ പറഞ്ഞു.


നാഗ്പൂർ: നാഗ്പൂരിൽ കഴിഞ്ഞ ആഴ്ചയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 14 പേർ കൂടി അറസ്റ്റിൽ. ഇതോടെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 105 ആയി. വെള്ളിയാഴ്ച അറസ്റ്റിലായ 14 പേരിൽ 10 പേർ പ്രായപൂർത്തിയാകാത്തവാണ്. സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഛത്രപതി സംഭാജി ജില്ലയിലുള്ള മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിരുന്നു. മാർച്ച് 17ന് ഈ ആവശ്യമുന്നയിച്ച് വിഎച്ച്പി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ വിശുദ്ധ വചനങ്ങൾ ആലേഖനം ചെയ്ത 'ഛാദർ' കത്തിച്ചുവെന്ന പ്രചാരണം നടന്നു. ഇതിനെതിരെ നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഉന്നതതല അവലോകന യോഗത്തിന് ശേഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഫ്യൂ പിൻവലിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് നാഗ്പൂർ പൊലീസ് കമ്മീഷണർ രവീന്ദർ കുമാർ സിംഗാൾ പറഞ്ഞു. മൂന്ന് ഡെപ്യൂട്ടി കമ്മീഷണർമാർ അടക്കം 33 പൊലീസുകാർക്ക് സംഘർഷത്തിൽ പരിക്കേറ്റിരുന്നു. മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്ന ഫഹീം ഖാനെതിരെ രാജ്യദ്രോഹം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.