'മുസ്‌ലിം സഹോദരങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നവരെ വെറുതെവിടില്ല'; മുന്നറിയിപ്പുമായി അജിത് പവാർ
നാഗ്പൂരിൽ കഴിഞ്ഞ ആഴ്ച ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് അജിത് പവാറിന്റെ പ്രസ്താവന.


മുംബൈ: മുസ്‌ലിംകളെ ഭീഷണിപ്പെടുത്താനും വർഗീയ സംഘർഷം സൃഷ്ടിക്കാനും ആരെങ്കിലും ശ്രമിച്ചാൽ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. മുംബൈയിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അജിത് പവാർ. നാഗ്പൂരിൽ കഴിഞ്ഞ ആഴ്ചയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടായിരുന്നു പവാറിന്റെ പ്രസ്താവന.
''ഞങ്ങളുടെ മുസ്‌ലിം സഹോദരീ സഹോദരൻമാരെ ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയോ ചെയ്താൽ അവരെ വെറുതെവിടില്ല. നിങ്ങളുടെ സഹോദരനായ അജിത് പവാർ നിങ്ങളോടൊപ്പമുണ്ട്''-അജിത് പവാർ പറഞ്ഞു.
നാഗ്പൂരിൽ ഔറംഗസീബിന്റെ ശവകൂടീരം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായിരുന്നു. വിശുദ്ധ വചനകൾ ആലേഖനം ചെയ്ത ഛാദർ കത്തിച്ചുവെന്ന അഭ്യൂഹം പ്രചരിച്ചതിനെ തുടർന്നാണ് ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് 105 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് നാഗ്പൂരിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.