'ഹലാലിന് പകരവും മനുഷ്യത്വം എന്ന് നൽകണം'; സോനു സൂദിന് മറുപടിയുമായി കങ്കണ റണാവത്ത്

'മനുഷ്യത്വം' എന്നൊരു പേരുമാത്രമേ കടകൾക്കു മുന്നിൽ പാടുള്ളൂവെന്നായിരുന്നു നടന്റെ പ്രതികരണം

Update: 2024-07-20 12:55 GMT
Editor : Lissy P | By : Web Desk
Advertising

മുംബൈ: കാവഡ് തീർഥാടകർ സഞ്ചരിക്കുന്ന വഴികളിലെ ഭക്ഷണശാലകളിൽ ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കണമെന്ന യു.പി സർക്കാർ പുറത്തിറക്കിയ വിവാദ ഉത്തരവിനെ വിമർശിച്ച ബോളിവുഡ് താരം സോനു സൂദിന് മറുപടിയുമായി കങ്കണ റണാവത്ത് എം.പി. 'മനുഷ്യത്വം' എന്നൊരു പേരുമാത്രമേ കടകൾക്കു മുന്നിൽ പാടുള്ളൂവെന്നായിരുന്നു നടന്റെ പ്രതികരണം. എക്സിലൂടെയാണ് സോനു സൂദ് വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കിയത്. എല്ലാ കടകൾക്കും മുന്നിൽ ഒരൊറ്റ നെയിംപ്ലേറ്റ് മാത്രമേ പാടുള്ളൂ; മനുഷ്യത്വം എന്നാകണം അത് എന്നായിരുന്നു താരം കുറിച്ചത്. സോനു സൂദിന്റെ ട്വീറ്റിന് മറുപടിയായാണ് കങ്കണ എത്തിയത്. 'സമ്മതിക്കുന്നു, ഹലാലിന് പകരവും മനുഷ്യത്വം എന്ന് നൽകണം' എന്നായിരുന്നു കങ്കണയുടെ മറുപടി.

വെള്ളിയാഴ്ചയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാവഡ് യാത്ര കടന്നുപോകുന്ന വഴികളിലുള്ള എല്ലാ ഭക്ഷണശാലകളിലും ഉടമകളുടെയും ജീവനക്കാരുടെയും പേരുകളടങ്ങിയ ബോർഡുകൾ പ്രദർശിപ്പിക്കണമെന്ന് ഉത്തരവിട്ടത്.

ഹലാൽ സാക്ഷ്യപ്പെടുത്തിയ ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. മുസ്‍ലിം വ്യാപാരികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തരമൊരു ഉത്തരവെന്നാണ് ഉയരുന്ന പ്രധാന വിമർശനം.

യു.പി സർക്കാറിന്റെ നിർദേശത്തെ വിമർശിച്ച് കേന്ദ്രമന്ത്രിയും ബി.ജെ.പി സഖ്യകക്ഷിയായ ലോക്ജനശക്തി പാർട്ടി( എൽ.ജെ.പി) നേതാവുമായ ചിരാഗ് പാസ്വാനും രംഗത്തെത്തിയിരുന്നു. ജാതിയുടെയോ മതത്തിന്റെയോ പേരിൽ ഭിന്നിപ്പുണ്ടാക്കുന്ന ഒന്നിനെയും താൻ പിന്തുണയ്ക്കുന്നില്ലെന്ന് ചിരാഗ് പാസ്വാൻ പറഞ്ഞു.

നേരത്തെ ബി.ജെ.പി സഖ്യകക്ഷികളായ ജെഡിയുവും ആർഎൽഡിയും കാവഡ് യാത്ര കടന്നുപോകുന്ന വഴിയിലുള്ള കടയുടമകളുടെ പേര് പ്രദർശിപ്പിക്കാനുള്ള സർക്കാറിന്റെ നിർദേശത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ബി.ജെ.പി കക്ഷിയായ എൽ.ജി.പിയും യോഗി സർക്കാറിനെതിരെ രംഗത്തെത്തിയത്.

അതിനിടെ, യു.പിക്കു പിന്നാലെ ഉത്തരാഖണ്ഡിലെ ഹരിദ്വാർ പൊലീസും വിവാദ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. കാവഡ് യാത്ര റൂട്ടിലുള്ള മുഴുവൻ ഭക്ഷണശാലകളും ഉടമകളുടെ പേര് എഴുതിവയ്ക്കണമെന്നാണ് പൊലീസ് ഉത്തരവിട്ടിരിക്കുന്നത്. ഹോട്ടൽ, റെസ്റ്റോറന്റ്, ധാബ, തട്ടുകടകൾ തുടങ്ങിവയ്ക്കാണു നിർദേശം. കാവഡ് യാത്രയ്ക്കിടെ കടയുടമകൾ പേര് വെളിപ്പെടുത്താത്തതു കാരണം സ്ഥിരം തർക്കങ്ങളുണ്ടാകാറുണ്ടെന്നാണ് ഹരിദ്വാർ പൊലീസ് സൂപ്രണ്ട് പ്രമേന്ദ്ര ദോഭൽ പറഞ്ഞത്.

പലതവണ ഇതിനെതിരെ തീർഥാടകർ രംഗത്തെത്തിയിട്ടുണ്ടെന്നും. ഈ വിഷയം പരിഹരിക്കാനായി യാത്രാ റൂട്ടിലുള്ള മുഴുവൻ കടകളും റെസ്റ്റോറന്റുകളും ഹോട്ടലുകളും ധാബകളും തട്ടുകടകളുമെല്ലാം പൊലീസ് പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സ്ഥാപനങ്ങൾക്കു മുന്നിൽ ഉടമകളുടെ പേരുകൾ വ്യക്തമായി പ്രദർശിപ്പിച്ചിരിക്കണം. ക്യു.ആർ കോഡിലും ഉടമകളുടെ പേരുകൾ വ്യക്തമാക്കണമെന്നും പ്രമേന്ദ്ര ഉത്തരവിട്ടിരിക്കുകയാണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News