'ഇതും കടന്നുപോകും': ആരാധകരോട് ശാന്തമായിരിക്കാനാവശ്യപ്പെട്ട് നടൻ ദർശന്റെ ഭാര്യ

കർണാടകയിലെ ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് ദർശൻ

Update: 2024-06-27 06:09 GMT
Editor : Lissy P | By : Web Desk
Advertising

ബെംഗളൂരു: കൊലപാതകക്കേസിൽ അറസ്റ്റിലായ കന്നഡ നടൻ ദർശൻ തൂഗുദീപയുടെ ആരാധകർക്ക് സന്ദേശവുമായി ഭാര്യ വിജയലക്ഷ്മി. ഈ സമയവും കടന്നുപോകുമെന്നും ആരാധകരോട് ശാന്തരായിരിക്കാനും നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും നടന്റെ ഭാര്യ സോഷ്യൽമീഡിയയിലൂടെ അഭ്യർഥിച്ചു. ആരാധകരെ സെലിബ്രിറ്റികൾ എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ടത്. ആരാധകരിൽ നിന്ന് ലഭിക്കുന്ന പിന്തുണ നടന്റെ ഹൃദയത്തെ തൊട്ടുവെന്നും അവർ വ്യക്തമാക്കി.

'നമ്മുടെ എല്ലാ സെലിബ്രിറ്റികളെയും വിളിക്കൂ. ദർശൻ നിങ്ങളെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. നമ്മൾ ഇന്ന് ഈ അവസ്ഥയിൽ ആയതിൽ സങ്കടമുണ്ട്, അദ്ദേഹത്തിൽ നിന്ന് നമുക്ക് അകന്ന് നിൽക്കേണ്ടിവരുന്നു. പുറത്തുള്ള അവസ്ഥയെക്കുറിച്ച് ഞാൻ ദർശനോട് വിശദമായി സംസാരിച്ചു. അത് അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചു' വിജയലക്ഷ്മി പറഞ്ഞു.

'തന്റെ എല്ലാ 'സെലിബ്രിറ്റികളോടും' ശാന്തരായിരിക്കാനും നല്ല പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ദർശൻ അഭ്യർത്ഥിച്ചു. നിങ്ങളുടെ പ്രാർത്ഥനകളിൽ അദ്ദേഹവുമുണ്ടെന്ന് ദർശന് ഉറപ്പുണ്ട്. നമ്മുടെ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്, ഭാവിയിൽ ശോഭനമായ നാളുകൾ ഉണ്ടാകുമെന്ന് ഉറപ്പുണ്ട്. ദർശന്റെ അഭാവത്തിൽ വാക്കുകളിലൂടെയോ പ്രവൃത്തിയിലൂടെയോ അദ്ദേഹത്തെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവരെ അമ്മ ചാമുണ്ഡേശ്വരി നോക്കിക്കോളുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു,'നിങ്ങളുടെ ശാന്തതയാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി. ഇതും കടന്നുപോകും. സത്യം ജയിക്കും' '..വിജയലക്ഷ്മി കുറിച്ചു.

കർണാടകയിലെ ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് ദർശൻ.കേസിൽ നടിയും സുഹൃത്തുമായ പവിത്ര ഗൗഡയും ഉൾപ്പെടെ 17 പേരും പ്രതികളാണ്. കൊലപാതകത്തിന് ദർശനെ നിർബന്ധിച്ചത് പവിത്രയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. രേണുകാസ്വാമിയെ പ്രതികൾ മർദനത്തിനിരയാക്കുമ്പോൾ പവിത്രയും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പവിത്രയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീല പരാമർശങ്ങൾ പോസ്റ്റ് ചെയ്തതാണ് രേണുകാസ്വാമിയെ കൊലപ്പെടുത്താൻ ദർശനെയും പവിത്രയയെയും പ്രേരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ യുവാവ് പോസ്റ്റ് ചെയ്ത പരാമർശങ്ങൾ പവിത്ര ദർശനെ കാണിക്കുകയും യുവാവിനെ വകവരുത്താൻ ഇയാളെ നിർബന്ധിക്കുകയുമായിരുന്നു.

തുടർന്ന് ജൂൺ 8ന് ദർശനേർപ്പെടുത്തിയ സംഘം രേണുകാസ്വാമിയെ ചിത്രദുർഗ എന്ന സ്ഥലത്ത് നിന്ന് നടനെ പരിചയപ്പെടുത്താമെന്ന് തെറ്റിദ്ധരിപ്പിച്ച് വണ്ടിയിൽ കയറ്റി. ബെംഗളൂരുവിൽ ആർആർ നഗറിലെ ഒരു ഷെഡിലെത്തിച്ച യുവാവിനെ കാണാൻ പിന്നീട് ദർശനും പവിത്രയുമെത്തി. തുടർന്നായിരുന്നു മർദനപരമ്പര. രേണുകാസ്വാമിയെ തല്ലിച്ചതയ്ക്കുന്നതിനും ഇലക്ട്രിക് ഷോക്കുകൾ നൽകുന്നതിനുമെല്ലാം ദർശനും പവിത്രയും നേതൃത്വം നൽകിയെന്നാണ് പൊലീസ് പറയുന്നത്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News