പൂജ നടന്നത് രാജരാജേശ്വരി ക്ഷേത്രത്തിന് 15 കിലോ മീറ്റർ അകലെ: വിശദീകരണവുമായി ഡി.കെ ശിവകുമാർ

തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചെന്നും ശിവകുമാർ

Update: 2024-05-31 15:03 GMT
Advertising

മംഗളൂരു: കർണാടക സർക്കാരിനെതിരെ കണ്ണൂരിൽ ശത്രുസംഹാര പൂജ നടത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. രാജരാജേശ്വരി ക്ഷേത്രത്തിലല്ല ശത്രുസംഹാര പൂജ നടന്നതെന്ന് ശിവകുമാർ. അങ്ങനെ താൻ പറഞ്ഞിട്ടില്ല. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. രാജരാജേശ്വരി ക്ഷേത്രത്തിൽ നിന്ന് 15 കിലോ മീറ്റർ അകലെയാണ് പൂജ നടന്നതെന്നും ശിവകുമാർ പറഞ്ഞു.

തളിപ്പറമ്പിലെ ക്ഷേത്രത്തിന് സമീപം വിവിധ യാഗങ്ങളും മൃഗബലിയും നടത്തിയെന്നും കർണാടകയിലെ മുതിർന്ന രാഷ്ട്രീയ നേതാവാണ് ഇതിന് പിന്നിലെന്നുമായിരുന്നു ശിവകുമാറിന്റെ ആദ്യ ആരോപണം.

. തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യക്കും എതിരെയാണ് പൂജ നടത്തിയതെന്നു 21 ആട്, 10 പോത്ത്, അഞ്ച് പന്നി, കോഴി എന്നിവയെയാണ് ബലി നൽകിയതെന്നുമാണ് ഡി.കെ ശിവകുമാർ ആരോപിച്ചത്.

അതിനിടെ ഡി.കെ ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്തെത്തി. ഡി.കെ ശിവകുമാർ പറഞ്ഞത് ഭ്രാന്താണെന്ന് അദ്ദേഹം പ്രതികരിച്ചു.

ശിവകുമാർ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ പരിഹസിക്കുകയാണെന്നും തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം അങ്ങനുള്ളൊരു ക്ഷേത്രമല്ലെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

അതേസമയം കേരളത്തിൽ നടക്കാൻ സാധ്യതയില്ലാത്ത കാര്യമാണ് കർണാടക ഉപമുഖ്യമന്ത്രി പറഞ്ഞതെന്നും എന്തായാലും ആരോപണം അന്വേഷിക്കുമെന്നും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ആരോപണത്തിന് പിന്നാലെ കർണാടക ഇന്റലിജൻസ് കണ്ണൂരിലെത്തി വിവരങ്ങൾ ശേഖരിച്ചു. 

ഡി.കെ ശിവകുമാറിന്റെ ആരോപണം തള്ളി കേരളാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും രംഗത്തെത്തി. കേരളത്തിൽ മൃഗബലി നടന്നതായി വിവരമില്ല. പ്രാഥമിക അന്വേഷണത്തിൽ അത്തരം സംഭവങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിലപാട്.


Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News