സുപ്രിംകോടതിയിൽ പുതിയ രണ്ട് ജഡ്ജിമാർ കൂടി; മണിപ്പൂരിൽനിന്ന് ആദ്യമായി കൊടീസ്വാർ സിങ്

കേന്ദ്ര നിയമസഹമന്ത്രി അർജുൻ റാം മേഘ്‌വാളാണ് പുതിയ ജഡ്ജിമാരുടെ നിയമനം അറിയിച്ചത്.

Update: 2024-07-16 10:48 GMT
Advertising

ന്യൂഡൽഹി: ജസ്റ്റിസുമാരായ എൻ. കൊടീസ്വാർ സിങ്ങിനെയും ആർ. മഹാദേവനേയും സുപ്രിംകോടതി ജഡ്ജിമാരായി നിയമിച്ചു. മണിപ്പൂരിൽനിന്നുള്ള ആദ്യ സുപ്രിംകോടതി ജഡ്ജിയാണ് കൊടീസ്വാർ സിങ്. കേന്ദ്ര നിയമസഹമന്ത്രി അർജുൻ റാം മേഘ്‌വാളാണ് പുതിയ ജഡ്ജിമാരുടെ നിയമനം അറിയിച്ചത്.

സുപ്രിംകോടതി കൊളീജിയം ഇരുവരേയും കഴിഞ്ഞദിവസം ജഡ്ജിമാരായി ശിപാർശ ചെയ്തിരുന്നു. നിലവിൽ ജമ്മു കശ്മീർ ആൻഡ് ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് കൊടീസ്വാർ സിങ്. മണിപ്പൂരിന്റെ ആദ്യത്തെ അഡ്വക്കറ്റ് ജനറലായിരുന്ന എൻ. ഇബോടോംബി സിങ്ങിന്റെ മകനാണ് അദ്ദേഹം. 1986ൽ അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

മദ്രാസ് ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് മഹാദേവൻ. 9000ൽ അധികം കേസുകളിൽ അഭിഭാഷകനായി ഹാജരായിട്ടുണ്ട്. തമിഴ്‌നാട് സർക്കാരിന്റെ അഡീഷണൽ ഗവൺമെന്റ് പ്ലീഡറായും പ്രവർത്തിച്ചുണ്ട്. 2013ലാണ് ജഡ്ജിയായി നിയമിതനായത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News