'സ്‌ഫോടനം നടത്തുന്നത് ഭീകരവാദമല്ല, പുസ്തകം കയ്യിൽവെച്ച ഞാൻ ഭീകരൻ'; കളമശ്ശേരിയിൽ യുഎപിഎ ഒഴിവാക്കിയതിൽ അലൻ ശുഹൈബ്

സർക്കാർ അനുമതി നൽകാത്തതിനാൽ കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെതിരായ യുഎപിഎ ഒഴിവാക്കിയിരുന്നു.

Update: 2024-10-28 14:50 GMT
Advertising

കോഴിക്കോട്: കളമശ്ശേരി ഭീകരാക്രമണക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെതിരായ യുഎപിഎ ഒഴിവാക്കിയതിൽ പ്രതികരണവുമായി പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലൻ ശുഹൈബ്. ''ബോംബ് സ്‌ഫോടനം നടത്തി ആളുകളെ കൊല്ലുന്നത് തീവ്രവാദ പ്രവർത്തനമല്ല. പക്ഷേ ഏതാനും പുസ്തകങ്ങളും ലഘുലേഖയും സൂക്ഷിച്ചതിന് ആരോപണവിധേയനായ ഞാൻ തീവ്രവാദിയായി. ഇനി നിങ്ങൾ ജനാധിപത്യത്തെക്കുറിച്ച് എനിക്ക് ഒരു ക്ലാസ് തരൂ...''-അലൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

പുസ്തകങ്ങളും ചിന്തകളുമാണ് ബോംബുകളെക്കാൾ അപകടമുണ്ടാക്കുന്നതെന്ന് ഇപ്പോൾ തനിക്ക് മനസ്സിലായി. 10 മാസം ജയിലിൽ കഴിഞ്ഞ് അത് മനസ്സിലാക്കാൻ സഹായിച്ചത് പിണറായി വിജയനാണെന്നും അലൻ പറഞ്ഞു.

2023 ഒക്ടോബർ 29നാണ് കളമശ്ശേരി സാംറ കൺവൻഷൈൻ സെന്ററിൽ യഹോവാ സാക്ഷികളുടെ പ്രാർഥനാ സമ്മേളനത്തിൽ സ്‌ഫോടനമുണ്ടായത്. സർക്കാർ അനുമതി നൽകാത്തതുകൊണ്ടാണ് യുഎപിഎ ചുമത്താത്തത്. രാഷ്ട്രിയ നിലപാടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നിലപാട് എന്നാണ് വിലയിരുത്തപ്പെടുന്നത്.

മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ചാണ് വിദ്യാർഥികളായിരുന്ന അലൻ ശുഹൈബ്, താഹാ ഫസൽ എന്നിവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. സിപിഐ അടക്കം എൽഡിഎഫ് ഘടകക്ഷികൾ തന്നെ ഇതിനെ വിമർശിച്ചെങ്കിലും യുഎപിഎ ചുമത്തിയതിനെ പരസ്യമായി ന്യായീകരിക്കുകയാണ് അന്ന് മുഖ്യമന്ത്രി ചെയ്തത്. ചായ കുടിക്കാൻ പോയതിനല്ല ഇരുവരെയും അറസ്റ്റ് ചെയ്തത് എന്നായിരുന്നു അന്ന് മുഖ്യമന്ത്രി പറഞ്ഞത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News