‘നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം’; സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്കാ സഭ സര്‍ക്കുലര്‍
വിവിധ പള്ളികളിൽ സർക്കുലർ വായിച്ചു


കൊച്ചി: സംസ്ഥാന സർക്കാരിനെ വിമർശിച്ച് കത്തോലിക്കാ സഭയുടെ സർക്കുലർ. ഐടി പാര്‍ക്കുകളില്‍ പബ്ബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നല്‍കാനുമുള്ള നീക്കങ്ങളെ സർക്കുലറിൽ വിമര്‍ശിക്കുന്നു.
തുടര്‍ഭരണം നേടി വരുന്ന സര്‍ക്കാരുകള്‍ക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ് മദ്യ നിര്‍മാണവും വില്‍പനയും. സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ പദ്ധതികള്‍ ഫലം കാണുന്നില്ല. നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നുവെന്നും കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സര്‍ക്കുലറിൽ കുറ്റപ്പെടുത്തി. എറണാകുളത്തെ വിവിധ കത്തോലിക്കാ പള്ളികളിൽ സർക്കുലർ വായിച്ചു.
ലഹരിക്കെതിരായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കത്തോലിക്ക സഭ ഇന്ന് മദ്യ വിരുദ്ധ ഞായര്‍ ആചരിക്കുകയാണ്. ലഹരിയെ ഫലപ്രദമായി നേരിടാനും തരണം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനുമാണ് മദ്യവിരുദ്ധ ഞായർ ആചരിക്കുന്നതെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി അറിയിച്ചു. വിശ്വാസികള്‍ക്ക് ലഹരി വിരുദ്ധ സന്ദേശം നല്‍കുന്നതിന്‍റെ ഭാഗമായാണ് കുര്‍ബാനയ്ക്കിടയില്‍ പ്രത്യേക സര്‍ക്കുലർ വായിച്ചത്.