നടൻ രവികുമാര്‍ അന്തരിച്ചു
അര്‍ബുദരോഗ ബാധിതനായിരുന്നു
ചെന്നൈ: മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് .നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ രണ്ടാമത്തെ സ്റ്റുഡിയോയായ ശ്രീകൃഷ്ണ സ്റ്റുഡിയോയുടെ ഉടമ ആയിരുന്ന കെ.എം.കെ. മേനോന്‍റെ മകനാണ് രവികുമാര്‍. നടിയും ദിവ്യ ദർശനം ഉൾപ്പടെ നിരവധി ചിത്രങ്ങളുടെ നിർമാതാവായിരുന്നു അമ്മ ഭാരതി .
മധുവിനെ നായകനാക്കി എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത 'അമ്മ' എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്. പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തും തന്‍റെ മികവ് തെളിയിച്ചു. അലാവുദ്ദീനും അത്ഭുതവിളക്കും ,നീലത്താമര, അവളുടെ രാവുകൾ , അങ്ങാടി , സ്ഫോടനം, ടൈഗർ സലീം, അമർഷം , ലിസ , മദ്രാസിലെ മോൻ , കൊടുങ്കാറ്റ്, സൈന്യം , കള്ളനും പൊലീസും തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. 1970 കളിലും 80 കളിലും നായക, വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്താണ് രവികുമാർ ശ്രദ്ധേയനാകുന്നത്.