'പുതിയനേതൃത്വം വന്നതുകൊണ്ട് പ്രത്യേകിച്ചൊരു അത്ഭുതവും കേരള ബിജെപിയില്‍ സംഭവിക്കാന്‍ പോകുന്നില്ല'; സന്ദീപ് വാര്യർ
സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദേശ പത്രികാ സമർപ്പണം ഇന്ന്


പാലക്കാട്: പുതിയനേതൃത്വം വന്നതുകൊണ്ട് കേരളത്തിലെ ബിജെപി രക്ഷപ്പെടുമെന്ന് ഒരു പ്രതീക്ഷയുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ.സാധാരണക്കാരായ ഒരുപാട് പ്രവർത്തകരെ വഞ്ചിച്ചും പറ്റിച്ചും അവരെ തൊഴിലാളി പോലെ കണക്കാക്കുന്ന പരിപാടിയാണ് കേരളത്തിൽ നടക്കുന്നത്. ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ആരുവന്നാലും അതൊരു ക്ലറിക്കൽ പോസ്റ്റായിരിക്കുമെന്നും സന്ദീപ് വാര്യര്‍ മീഡിയവണിനോട് പറഞ്ഞു.
'നേതൃത്വം പറയുന്ന കാര്യങ്ങൾ നടപ്പാക്കി കണക്കുകൊടുക്കുക എന്നതിനപ്പുറം കേരളത്തിലെ ദൈനംദിന രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടാനോ അഭിപ്രായം പറയാനോ അവർക്ക് സമയവും കഴിവുമില്ല. കേരളത്തിലെ സുപ്രധാന കാര്യങ്ങളിൽ ബിജെപി അഭിപ്രായം പറയാറില്ല. പറയുന്ന അഭിപ്രായങ്ങൾ പലപ്പോഴും കേന്ദ്രം വിലക്കാറാണ് പതിവ്. പ്രത്യേകിച്ച് ഒരു അത്ഭുതവും കേരള ബിജെപിയിൽ സംഭവിക്കാൻ പോകുന്നില്ല. വർഗീയ നിലപാടുകൾ കേരളത്തിൽ ആവർത്തിക്കുക എന്നതുമാത്രമാണ് അവരുടെ ലക്ഷ്യം'. അദ്ദേഹം പറഞ്ഞു.
അതേസമയം, ബിജെപിയിൽ പോര് മുറുകുന്നതിനിടെ പുതിയ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് നടക്കും.ഉച്ചയ്ക്ക് രണ്ടു മണിമുതൽ മൂന്ന് വരെയാണ്പത്രിക നൽകാനുള്ള സമയം. ഇതിന് മുന്നോടിയായി കോർ കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരും. മുൻ കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖരൻ, നിലവിലെ സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ, എം.ടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്.വോട്ടെടുപ്പ് ഒഴിവാക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം.പുതിയ അധ്യക്ഷനെ നാളെ പ്രഖ്യാപിക്കും.