കരിങ്കല്‍ ക്വാറികളെ കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്

പശ്ചിമഘട്ട മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഖനനപ്രവര്‍ത്തനങ്ങള്‍ക്കും മേല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താതെ ഇനിയുള്ള കാലം മുന്നോട്ടുപോകാന്‍ കഴിയില്ല.

Update: 2024-09-10 13:12 GMT
Advertising

2018ലെ പ്രളയത്തിനും ഉരുള്‍പൊട്ടലിനും ശേഷം ദുരന്താനന്തര ആവശ്യങ്ങളെക്കുറിച്ച് പഠിക്കാന്‍ കേരള സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ആ കമ്മറ്റി ഒക്ടോബര്‍ മാസം (2018) തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. കേരള സര്‍ക്കാര്‍, ലോകബാങ്ക്, ഏഷ്യന്‍ ഡെവലപ്പ്മെന്റ് ബാങ്ക്, യുഎന്‍ എന്നിവ സംയുക്തമായി തയ്യാറാക്കിയ Post Disaster Needs Assessment - PDNA എന്ന ഈ റിപ്പോര്‍ട്ട് പശ്ചിമഘട്ട മേഖലയിലെ ക്വാറികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്ത് പറയുന്നുവെന്ന് നോക്കാം.

റിപ്പോര്‍ട്ടിലെ 295-ാമത്തെ പേജ് ഇങ്ങനെ പറയുന്നു:

''ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്, ഇത് ജനങ്ങള്‍ക്ക്മേലുള്ള അപകടസാധ്യത വര്‍ധിപ്പിക്കുന്നു. 2015-ലെ കേരള മൈനര്‍ മിനറല്‍ കണ്‍സെഷന്‍ റൂള്‍സില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ഖനനം തടയാന്‍ വ്യവസ്ഥയില്ല. ഇക്കാര്യത്തില്‍ ഉചിതമായ ഭേദഗതികള്‍ കൊണ്ടുവരേണ്ടതുണ്ട്.''

(റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടിട്ട് അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. 2019ലും 2020ലും ഉരുള്‍പൊട്ടലുകള്‍ ആവര്‍ത്തിക്കപ്പെട്ടു. ഇതാ ഏറ്റവും ഒടുവിലായി മുണ്ടക്കൈ-ചൂരല്‍മല ദുരന്തവും കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉരുള്‍പൊട്ടലും. നവകേരള നിര്‍മാണത്തിന്റെ വക്താക്കള്‍ PDNA റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചോ?)

ഇതേ റിപ്പോര്‍ട്ടിന്റെ 254-ാം പേജില്‍ പറയുന്നത് നോക്കുക;

''ഖനനം മൂലമുണ്ടാകുന്ന ഭൂമി നാശമാണ് മറ്റൊരു സുപ്രധാന വിഷയം. പുനര്‍നിര്‍മാണ ആവശ്യങ്ങള്‍ നിര്‍മാണ സാമഗ്രികളില്‍ കാര്യമായ ഡിമാന്‍ഡ് സൃഷ്ടിക്കും, കൂടാതെ സംസ്ഥാനത്ത് ക്വാറി പ്രവര്‍ത്തനങ്ങളിലും വര്‍ധനവ് പ്രതീക്ഷിക്കാം. ഇത്, ഉരുള്‍പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും അപകടസാധ്യത വര്‍ധിപ്പിക്കും. ഇത് ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള മനോഭാവത്തിന് വിരുദ്ധമാണ്. ക്വാറിയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക നാശനഷ്ടങ്ങള്‍ ദീര്‍ഘകാല പ്രശ്നമാണ്. ദുരന്തത്തെ പ്രശ്ന പരിഹാരത്തിനുള്ള അവസരമായി കാണണം. 


(ക്വാറികളുമായി ബന്ധപ്പെട്ട ദീര്‍ഘകാല പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചാണ് അതിദീര്‍ഘകാലമായി കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ദുരന്തപശ്ചാത്തലത്തിലെങ്കിലും പുനര്‍വിചിന്തനത്തിന് ഭരണകൂടം തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്.)

റിപ്പോര്‍ട്ടിന്റെ 250-ാം പേജില്‍ പറയുന്നതിങ്ങനെ..

''നിര്‍മാണ ആവശ്യങ്ങള്‍ക്കായി മൂന്നു മീറ്ററില്‍ കൂടുതല്‍ എസ്‌കാര്‍പ്‌മെന്റുകള്‍ (മലകളെ ചെങ്കുത്തനെ മുറിക്കുന്നത്) സൃഷ്ടിക്കുന്നത് മൂലമുണ്ടാകുന്ന ചരിവുകളുടെ അസ്ഥിരത അപകടസാധ്യത വര്‍ധിപ്പിക്കുന്നു. കാട്ടുതീ മൂലം നശിച്ച മരങ്ങളുടെ വേരുപടലങ്ങളിലൂടെ (root system) വെള്ളം കിനിഞ്ഞിറങ്ങുന്നത് മണ്ണിന്നടിയിലൂടെയുള്ള ജലപ്രവാഹത്തിന് കാരണമാകുന്നു. കുത്തനെയുള്ള ചരിവുകളില്‍ ചെക്ക് ഡാമുകളുടെ നിര്‍മാണവും തടാക രൂപീകരണവും (ഉദാ: കരിഞ്ചോല) ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ഉരുള്‍പൊട്ടലിന് കാരണമാകുകയും ചെയ്യുന്നു. അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ഖനന പ്രവര്‍ത്തനങ്ങള്‍ ഈ അപചയങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ചുരുങ്ങിയത് ചില സ്ഥലങ്ങളിലെങ്കിലും ഉരുള്‍പൊട്ടലിനെ ത്വരിതപ്പെടുത്തുന്ന ഒരു ഘടകമായി ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.''

പിഡിഎന്‍എ റിപ്പോര്‍ട്ടിലെ 249-ാം പേജിലെ വരികള്‍ പരിഭാഷ പരിക്കുകളില്ലാതെ അതേ രീതിയില്‍ തന്നെ ഇവിടെ ഉദ്ധരിക്കാം:

'In addition to land contamination, there is also the issue of land degradation through quarrying activities. Kerala Forest Research Institute identified about 5,924 quarries in the state, with quarry sizes ranging from 0.0002 km2 to 0.644km2. The total area under quarries in the state is 71.58 km2'.

ഇതേ റിപ്പോര്‍ട്ടിന്റെ 49-ാം പേജില്‍ പറയുന്നതിങ്ങനെ:

''വെള്ളപ്പൊക്കത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും വ്യാപ്തി ഗവേഷണത്തിന്റെയും വിജ്ഞാനോത്പാദന പ്രവര്‍ത്തനങ്ങളുടെയും ആവശ്യകതയെ ശക്തിപ്പെടുത്തുന്നു. ദുരന്തത്തിന് കാരണമായ ഘടകങ്ങള്‍ പരിശോധിക്കുമ്പോള്‍, താഴ്ഭാഗങ്ങളില്‍ ജലത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുമ്പോള്‍, നദീതടങ്ങളുടെ മധ്യഭാഗത്തും മുകള്‍ ഭാഗത്തും മനുഷ്യരുടെ അനുചിതമായ ഇടപെടലുകളുടെ ഫലമാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് വ്യക്തമാണ്. ഉദാഹരണത്തിന്, വനനശീകരണം, ഖനനം, അശാസ്ത്രീയമായ റോഡ് നിര്‍മാണം, ചരിവുകളിലെ മാറ്റങ്ങള്‍, നദീതടങ്ങളില്‍ നിന്നുള്ള മണല്‍ ഖനനം, നീര്‍ച്ചാലുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ഇടുങ്ങിയതും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതുമായ ഡ്രെയിനേജ് ചാനലുകള്‍ എന്നിവ അടക്കമുള്ള മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷമാക്കുന്ന ഘടകങ്ങളുടെ പങ്ക് തെളിയിക്കാന്‍ ഗവേഷണം ആവശ്യമാണ്.

ഇനിയുമേറെയുണ്ട് കേരള സര്‍ക്കാര്‍ കമീഷന്‍ ചെയ്ത പിഡിഎന്‍എ റിപ്പോര്‍ട്ടിലെ ക്വാറികളുടെ ഗുണഗാനങ്ങള്‍. വിസ്താര ഭയത്താല്‍ അവ മുഴുവനായും ഇവിടെ ഉദ്ധരിക്കുന്നില്ല. പറയാന്‍ ശ്രമിക്കുന്നത് ഇത്രമാത്രം.

Post Disaster Needs Assessment - PDNA റിപ്പോര്‍ട്ട് : 

ഉരുള്‍പൊട്ടലിന്റെ കാരണങ്ങള്‍ അതിവൃഷ്ടി മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അധികാരികള്‍ എത്രതന്നെ ശ്രമിച്ചാലും, ശാസ്ത്രജ്ഞരുടെ വായ്മൂടിക്കെട്ടാന്‍ ശ്രമം നടത്തിയാലും യാഥാര്‍ഥ്യത്തെ മൂടിവെക്കാന്‍ സാധിക്കുകയില്ലതന്നെ. പശ്ചിമഘട്ട മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഖനനപ്രവര്‍ത്തനങ്ങള്‍ക്കും മേല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താതെ ഇനിയുള്ള കാലം മുന്നോട്ടുപോകാന്‍ കഴിയില്ല. അതുസംബന്ധിച്ച കൂടിയാലോചനകള്‍, സംവാദങ്ങള്‍ എന്നിവ ജനങ്ങളുമായി ചേര്‍ന്ന് നടത്തുക എന്നതു മാത്രമാണ് കരണീയമായിട്ടുള്ളത്. പരിസ്ഥിതി സംഘടനകളും പ്രവര്‍ത്തകരും കാലങ്ങളായി പറയുന്ന ഈയൊരു നിര്‍ദേശത്തെ അവഗണിച്ചുകൊണ്ട് ഒരു പഠന റിപ്പോര്‍ട്ടും ഇനിയങ്ങോട്ട് പ്രസിദ്ധീകരിക്കപ്പെടാന്‍ പോകുന്നുമില്ല.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - കെ. സഹദേവന്‍

Writer

Similar News