ഗോവയില്‍ നിന്നും പറന്ന രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇറങ്ങിയത് ബി.ജെ.പിയില്‍

‘ഞങ്ങള്‍ ബി.ജെ.പിയില്‍ ചേരുന്നു. രണ്ടോ മൂന്നോ പേര്‍ കൂടി വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ് വിടും’

Update: 2018-10-16 10:53 GMT
Advertising

ഗോവയില്‍ നിന്നും ഡല്‍ഹിയിലെത്തി ബി.ജെ.പി പ്രസിഡന്റ് അമിത് ഷായെ കണ്ടതിന് പിന്നാലെ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ദയാനന്ദ് സപ്‌തെ, സുഭാഷ് ശ്രിരോദ്കര്‍ എന്നിവരാണ് കോണ്‍ഗ്രസ് പാളയം വിട്ട് രാത്രിക്കുരാത്രി ബി.ജെ.പിയിലെത്തിയത്.

കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്ന രണ്ട് എം.എല്‍.എമാരാണ് ഇപ്പോള്‍ ബി.ജെ.പി പാളയത്തിലെത്തിയിരിക്കുന്നത്. ഇരുവരും ഡല്‍ഹിയിലെത്തി അമിത് ഷായെ കണ്ടത് പരമാവധി രഹസ്യമാക്കി വെച്ചിരുന്നു.

'ഞങ്ങള്‍ ബി.ജെ.പിയില്‍ ചേരുന്നു. രണ്ടോ മൂന്നോ പേര്‍ കൂടി വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ് വിടും' എന്നാണ് സുഭാഷ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞത്. അതേസമയം കഴിഞ്ഞ ദിവസം രാത്രി ഗോവയില്‍ നിന്നും പുറപ്പെടുമ്പോള്‍ ബിസിനസ് ആവശ്യങ്ങള്‍ക്കുവേണ്ടി ഡല്‍ഹിക്കുപോകുന്നുവെന്നാണ് ഇവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എല്ലാ പ്രതീക്ഷകളേയും തെറ്റിച്ച് ഇവര്‍ ബി.ജെ.പിക്കൊപ്പം പോവുകയായിരുന്നു. ഇതോടെ 40 അംഗ ഗോവ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന സ്ഥാനം കോണ്‍ഗ്രസിന് നഷ്ടമാകും. നിലവില്‍ 16 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. ബി.ജെ.പിക്കാകട്ടെ 14 എംഎല്‍എമാരും. ഗോവയില്‍ സഖ്യം വിപുലീകരിച്ച് ഭരണം പിടിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിനുകൂടിയാണ് ഈ കാലുമാറ്റം തിരിച്ചടിയാകുന്നത്. നിലവില്‍ മൂന്ന് എംഎല്‍എമാര്‍ വീതമുള്ള എം.ജി.പി, ജി.എഫ്.പി എന്നീ പാര്‍ട്ടികളുടേയും ഒരംഗമുള്ള എന്‍.സി.പിയുടേയും മൂന്ന് സ്വതന്ത്രരുടേയും പിന്തുണയിലാണ് ബി.ജെ.പി ഗോവ ഭരിക്കുന്നത്.

Tags:    

Similar News