‘ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം ഇരുപത് സിഗരറ്റ് വലിക്കുന്നതിന് തുല്യം’; വിദഗ്ദർ

Update: 2018-11-04 07:51 GMT
Advertising

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം വളരെ അപകടം നിറഞ്ഞതാണെന്നും പതിനഞ്ച് തൊട്ട് ഇരുപത് സിഗരറ്റ് വലിക്കുന്നതിന് തുല്യമാണിതെന്നും തലസ്ഥാനത്തെ ഡോക്ടർമാർ. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ ഭീകരാവസ്ഥ കാണിക്കാൻ നഗരത്തിലെ ആശുപത്രിയിൽ മനുഷ്യ ശ്വാസകോശത്തിന്റെ ഇൻസ്റ്റലേഷൻ ഇന്നലെയാണ് സ്ഥാപിച്ചത്.

‘ശ്വാസകോശത്തിന്റെ നിറം കഴിഞ്ഞ മുപ്പത് വർഷം കൊണ്ട് മാറിയത് ഞാൻ കണ്ടിട്ടുണ്ട്, മുൻപ് കറുത്ത നിറത്തിലുള്ള ശ്വാസകോശം പുകവലിക്കാരിലാണ് കണ്ടിരുന്നത്, അല്ലാത്തവരുടേത് പിങ്ക് നിറത്തിലും, പക്ഷെ ഈയടുത്തായി ഞാൻ കറുത്ത നിറമുള്ള ശ്വാസകോശം മാത്രമേ കാണുന്നുള്ളൂ. ചെറുപ്പക്കാരുടെ ശ്വാസകോശം വരെ കറുപ്പ് നിറത്തിലാണ് കാണാൻ സാധിക്കുന്നത്. ഇത് പേടിപെടുത്തുന്നതാണ്, ഇൻസ്റ്റലേഷനോടെ ജനങ്ങളുടെ ശ്വാസകോശത്തിന് എന്ത് സംഭവിക്കുന്നു എന്ന് അവർക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു'; ഗംഗ റാം ആശുപത്രിയിലെ സെന്റർ ഫോർ ചെസ്ററ് വിഭാഗം ഡോക്ടർ അരവിന്ദ് കുമാർ പറഞ്ഞു.

ഡൽഹിയിലെ പുക പടലം ശ്വാസകോശം കറുപ്പണിയിക്കുമെന്നും ഗുരുതരമായി ശരീരത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം അപകടകരമാം വിധമാണ്. ഇത് തടയാൻ എന്തെങ്കിലും ചെയ്തേ മതിയാകൂ അല്ലെങ്കിൽ നമ്മുടെ ആരോഗ്യരംഗം അവതാളത്തിലാകും. ഇപ്പോൾ തന്നെ നിരവധി പേരാണ് ചുമയും വായക്കും മൂക്കിനും അസ്വസ്ഥതയുമായി വരുന്നത് ഗംഗ റാം ആശുപത്രിയിലെ ഡോക്ടർ എസ്.പി ബയോട്ര പറയുന്നു.

അതെ സമയം ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം പരിശോധിക്കാൻ ഡൽഹി സർക്കാർ ഗ്രാപ് അഥവാ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ രൂപീകരിച്ചിട്ടുണ്ട്. ഇതിലൂടെ ഏറ്റവും ഉയർന്ന അന്തരീക്ഷ മലിനീകരണമുള്ള ദിവസം കണ്ടു പിടിക്കാമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

Tags:    

Similar News