അനില്‍ ദേശ്മുഖിന് തിരിച്ചടി; സി.ബി.ഐ അന്വേഷണത്തിനെതിരായ ഹരജി സുപ്രീം കോടതി തള്ളി

അനില്‍ ദേശ്മുഖിനെതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും സുപ്രീംകോടതി അറിയിച്ചു. 

Update: 2021-04-08 11:50 GMT

അനിൽ ദേശ്മുഖ്

Advertising

അഴിമതി ആരോപണത്തില്‍ സി.ബി.ഐ അന്വേഷണത്തിനെതിരെ മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഹരജിയില്‍ ഇടപെടാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അനില്‍ ദേശ്മുഖിനെതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും സുപ്രീംകോടതി അറിയിച്ചു.

പൊലീസുകാരെ ഉപയോഗിച്ച് വ്യവസായികളെ ഭീഷണിപ്പെടുത്തി മാസം 100 കോടി രൂപ പിരിക്കാൻ അനിൽ ദേശ്മുഖ് ശ്രമിച്ചെന്നായിരുന്നു മുൻ മുംബൈ പൊലീസ് കമ്മീഷണര്‍ പരംവീര്‍ സിങ്ങിന്‍റെ ആരോപണം. ഇതിനു പിന്നാലെയാണ് അനിൽ ദേശ്മുഖിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ അനില്‍ ദേശ്മുഖ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടകവസ്തു നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിൽ പരംവീർ സിങ്ങിനെ പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദേശ്മുഖിനെതിരെ പരംവീർ സിങ് ആരോപണവുമായി രംഗത്തെത്തിയത്.

ശരദ് പവാറിന്‍റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാര്‍ട്ടി നേതാവാണ് അനിൽ ദേശ്‌മുഖ്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു അഴിമതി ആരോപണത്തില്‍ അനില്‍ ദേശ്മുഖിന്‍റെ നിലപാട്. എന്നാല്‍ ധാര്‍മ്മികത മുന്‍നിര്‍ത്തി എന്‍.സി.പി നേതൃത്വവുമായി ചര്‍ച്ചചെയ്ത് മന്ത്രി സ്ഥാനത്ത് നിന്നും ദേശ്മുഖ് രാജിവെച്ചിരുന്നു.

Tags:    

Similar News