'ഇവന് ധോണിയെയും യുവരാജിനെയും പോലെ മികച്ച ഫിനിഷറാകാൻ കഴിയും'; റിങ്കു സിംഗിനെ പുകഴ്ത്തി മുൻ ചീഫ് സെലക്ടർ

2023 ഐപിഎല്ലിലെ വെടിക്കെട്ട് പ്രകടനത്തിലൂടെയാണ് റിങ്കു ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചത്

Update: 2023-08-19 14:44 GMT
Advertising

ഇന്ത്യൻ ദേശീയ ടീമിലെ പുതുമുഖ താരം റിങ്കു സിംഗിനെ പുകഴ്ത്തി മുൻ ഇന്ത്യൻ സെലക്ടർ കിരൺ മോറെ. റിങ്കുവിന് മുൻ നായകൻ എംഎസ് ധോണിയെയും വെടിക്കെട്ട് ബാറ്റർ യുവരാജിനെയും പോലെ മികച്ച ഫിനിഷറാകാൻ കഴിയുമെന്നാണ് കിരൺ അഭിപ്രായപ്പട്ടത്.

'ഇന്ത്യൻ ടീമിൽ അദ്ദേഹം കളിക്കുന്നത് കാണാനായി ഞാൻ കാത്തിരിക്കുകയാണ്. അഞ്ച് അല്ലെങ്കിൽ ആറ് പൊസിഷനിൽ താരം കളിക്കും. ആ സ്ഥാനത്ത് താരം മികച്ച പ്രകടനം നടത്തും. ബ്രില്യൻറ് ഫിനിഷറുമാകും. എംഎസ് ധോണിയെയും യുവരാജിനെയും നാം കണ്ടിട്ടുണ്ട്. അവർക്ക് ശേഷം അത്തരമൊരു താരം നമുക്കില്ലായിരുന്നു. പലരെയും നാം പരീക്ഷിച്ചു. പക്ഷേ വിജയിച്ചില്ല. തിലക് വർമയുണ്ട്. അദ്ദേഹത്തിനും ഈ സ്ഥാനത്ത് കളിക്കാനാകും. റിങ്കു അപാര ഫീൽഡർ കൂടിയാണ്. ആഭ്യന്തര ക്രിക്കറ്റിൽ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഇപ്പോൾ ഒരുപാട് മാറിയെന്ന് കരുതുന്നു' കിരൺ മോറെ ജിയോസിനിമയിൽ പറഞ്ഞു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ റിങ്കുവിനൊപ്പം ധാരാളം സമയം ചെലവഴിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അഭിഷേക് നയാർ മോറിന്റെ നിരീക്ഷണങ്ങളെ പിന്തുണച്ചു. ഹാർദിക് ടോപ് ഓർഡറിൽ കളിക്കുമ്പോൾ ഫിനിഷറായി തിളങ്ങാൻ റിങ്കുവിന് കഴിയുമെന്നും നിലവിൽ അക്‌സർ പട്ടേലിനെ പോലുള്ളവരുണ്ടെങ്കിലും റിങ്കു അതിനൊത്ത താരമാണെന്നും അഭിഷേക് നിരീക്ഷിച്ചു. ആഭ്യന്തര മത്സരങ്ങളിൽ എല്ലാ ഫോർമാറ്റുളകിലും റിങ്കു റൺ നേടിയിട്ടുണ്ടെന്നും വ്യക്തമാക്കി. ഫിനിഷർ റോളിൽ ദിനേഷ് കാർത്തികിനെയായിരുന്നു മുമ്പ് ടീം ആശ്രയിച്ചിരുന്നതെന്നും പറഞ്ഞു.

2023 ഐപിഎല്ലിലെ വെടിക്കെട്ട് പ്രകടനത്തിലൂടെയാണ് റിങ്കു ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചത്. സീസണിൽ 145.45 സ്‌ട്രൈക് റൈറ്റിൽ 416 റൺസാണ് റിങ്കു അടിച്ചുകൂട്ടിയത്. അഞ്ചും ആറും സ്ഥാനങ്ങളിലാണ് താരം ബാറ്റ് ചെയ്തിരുന്നത്. ഡെത്ത് ഓവറുകളിൽ അപാര പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം കാഴചവെച്ചത്. 187.36 സ്‌ട്രൈക് റൈറ്റോടെ കളിച്ച ഹെൻട്രിച്ച് ക്ലാസൻ മാത്രമാണ് താരത്തിന് മുമ്പിലുണ്ടായിരുന്നത്.

ഐപിഎൽ പ്രകടന മികവിൽ അയർലാൻഡിൽ ഇപ്പോൾ നടക്കുന്ന ടി20 പരമ്പരയിൽ താരം കളിക്കുന്നുണ്ട്. ആദ്യ മത്സരത്തിൽ ഇലവനിൽ ഇടംപിടിച്ചിരുന്നുവെങ്കിലും ബാറ്റിംഗിന് അവസരം ലഭിച്ചിരുന്നില്ല. അതേസമയം, ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിലും റിങ്കുവുണ്ട്.

അതേസമയം, ഇന്ത്യൻ ടീമിലെ നാലാം ബാറ്ററായി തിളങ്ങാൻ തിലക് വർമക്ക് കഴിയുമെന്ന് മുൻ നായകൻ സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു. ശ്രേയസ് അയ്യർക്ക് കളിക്കാനാകാത്ത സാഹചര്യത്തിലാണ് ഗാംഗുലിയുടെ നിരീക്ഷണം.

Rinku Singh can be a good finisher like Dhoni and Yuvraj: ex-chief selector Kiran More

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News