തിരിച്ചടിച്ച് ചൈന; യുഎസ് എണ്ണക്കും ഉത്പ്പന്നങ്ങൾക്കും തീരുവ ചുമത്തി, ഒപ്പം ഗൂഗിളിനെതിരെ അന്വേഷണവും
ലോകത്തെ രണ്ട് പ്രബല രാജ്യങ്ങൾ തമ്മിലുള്ള തീരുവയുദ്ധം ആഗോളതലത്തിൽ പ്രത്യാഘാതമുണ്ടാക്കും എന്നാണ് വിലയിരുത്തല്‍.


ബീജിങ്: ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് 10% തീരുവ ചുമത്തിയ അമേരിക്കന്‍ നടപടിക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടി കൊടുത്ത് ചൈന. നിരവധി യുഎസ് ഉത്പ്പന്നങ്ങള്‍ക്ക് ചൈനയും എതിര്‍ തീരുവ ചുമത്തിയാണ് രംഗത്ത് എത്തിയിരിക്കുന്നത്.
നികുതി ചുമത്തല്‍ മാത്രമല്ല, ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിളിനെതിരെ ചൈന അന്വേഷണവും പ്രഖ്യാപിച്ചു. വിശ്വാസ ലംഘനം ചൂണ്ടിക്കാട്ടിയാണ് ഗൂഗിളിനെതിരെ ചൈന അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
യുഎസ് കല്‍ക്കരി, എല്‍എന്‍ജി എന്നിവയ്ക്ക് 15 ശതമാനം തീരുവ ചുമത്തുമെന്നും അസംസ്‌കൃത എണ്ണ, കാര്‍ഷിക ഉപകരണങ്ങള്‍, വലിയ ഡിസ്പ്ലേസ്മെന്റ് കാറുകള്‍ എന്നിവയ്ക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
'' യുഎസിന്റെ ഏകപക്ഷീയമായ തീരുവ വർധന, ലോക വ്യാപാര സംഘടനയുടെ നിയമങ്ങളെ ലംഘിക്കുന്നതും ചൈനയും യുഎസും തമ്മിലുള്ള സാധാരണ സാമ്പത്തിക, വ്യാപാര സഹകരണത്തെ തകരാറിലാക്കുന്നതാണെന്നും ചൈന പുറത്തിറക്കിയ കുറപ്പില്‍ വ്യക്തമാക്കുന്നു.
ചൈനയിൽ നിന്നുള്ള ഇറക്കുമതിക്കു യുഎസ് 10 ശതമാനം തീരുവ ചുമത്തുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ബെയ്ജിങ്ങും കടുപ്പിച്ചത്. ഒന്നാം ട്രംപ് ഭരണകൂടത്തിന്‍റെ കാലഘട്ടത്തിലും അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാരയുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. അതേസമയം ലോകത്തെ രണ്ട് പ്രബല രാജ്യങ്ങൾ തമ്മിലുള്ള തീരുവയുദ്ധം ആഗോളതലത്തിൽ പ്രത്യാഘാതമുണ്ടാക്കും എന്നാണ് വിലയിരുത്തല്‍.
ചൈനക്ക് പുറമെ കാനഡ, മെക്‌സിക്കോ, എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കും അധിക നികുതി ചുമത്തി കഴിഞ്ഞ ദിവസമാണ് ട്രംപ് ഉത്തരവിട്ടത്.