അമേരിക്കയിൽ ഇസ്‍ലാമോഫോബിയ ഉയർന്ന നിലയിൽ; ഇസ്രയേലിന്റെ ഗസ്സ വംശഹത്യ സ്വാധീനം ചെലുത്തിയെന്ന് റിപ്പോർട്ട്

മുസ്‍ലിംകൾക്കും അറബികൾക്കും എതിരായ വിവേചനവും ആക്രമണങ്ങളും 7.4% വർധിച്ചു

Update: 2025-03-12 07:00 GMT
Editor : സനു ഹദീബ | By : Web Desk
അമേരിക്കയിൽ ഇസ്‍ലാമോഫോബിയ ഉയർന്ന നിലയിൽ; ഇസ്രയേലിന്റെ ഗസ്സ വംശഹത്യ സ്വാധീനം ചെലുത്തിയെന്ന് റിപ്പോർട്ട്
AddThis Website Tools
Advertising

വാഷിംഗ്‌ടൺ: അമേരിക്കയിൽ ഇസ്‍ലാമോഫോബിയ ഉയർന്ന നിലയിലെന്ന് റിപ്പോർട്ട്. ഇസ്രയേലിന്റെ ഗസ്സ ആക്രമങ്ങളുടെ പശ്ചാത്തലത്തിൽ 2024 ൽ രാജ്യത്ത് മുസ്‍ലിംകൾക്കും അറബികൾക്കും എതിരായ വിവേചനങ്ങളും ആക്രമണങ്ങളും 7.4% വർധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. അമേരിക്കയിലെ ഏറ്റവും വലിയ മുസ്ലീം പൗരാവകാശ സംഘടനകളിലൊന്നായ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് (CAIR) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

1996 ൽ സംഘടനാ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതിന് ശേഷം ഏറ്റവും ഉയർന്ന നിലയിലാണ് അമേരിക്കയിലെ ഇസ്‍ലാമോഫോബിയ . കഴിഞ്ഞ വർഷം 8,658 പരാതികളാണ് ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് അധികൃതർക്ക് ലഭിച്ചത്. ഇതിൽ 15.4% തൊഴിൽ വിവേചനവുമായി ബന്ധപ്പെട്ട പരാതികൾ ആണ്. കുടിയേറ്റ, അഭയ പ്രശ്‌നങ്ങൾ 14.8%, മുസ്‍ലിം, ഫലസ്തീൻ വിദ്യാർത്ഥികൾക്കെതിരായ വിവേചനവുമായി ബന്ധപ്പെട്ട പരാതികൾ 9.8%, മുസ്‍ലിംകൾക്കും അറബികൾക്കും എതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ 7.5% എന്നിങ്ങനെയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. “യുഎസ് പിന്തുണയുള്ള ഗസ്സ വംശഹത്യ തുടർച്ചയായ രണ്ടാം വർഷവും യുഎസിൽ ഇസ്ലാമോഫോബിയയുടെ ഒരു തരംഗത്തിന് കാരണമായി,” റിപ്പോർട്ട് പറയുന്നു.

2023 ഒക്ടോബറിൽ 6 വയസ്സുള്ള ഫലസ്തീൻ-അമേരിക്കൻ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവവും മറ്റു സമാന സംഭവങ്ങളും റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്. ഗസ്സയിൽ നടക്കുന്ന ഇസ്രായേൽ ആക്രമണങ്ങളാണ് ഇസ്ലാമോഫോബിയ വർധിക്കാൻ കാരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇസ്ലാമോഫോബിയ, അറബ് വിരുദ്ധ വികാരം, ജൂതവിരുദ്ധത എന്നിവയെല്ലാം യുഎസിൽ വർധിച്ചിട്ടുണ്ട്.

ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് അക്കാദമിക് വിദഗ്ധർ രാജിവയ്ക്കുകയും വിദ്യാർത്ഥികൾ അന്വേഷണം നേരിടുകയും ചെയ്തിട്ടുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഭീഷണിയായി ഇസ്ലാമോഫോബിയ രാജ്യത്ത് വളർന്നുവെന്നും റിപ്പോർട്ട് എടുത്തുകാണിക്കുന്നു. ഇസ്രായേലിനെതിരായ വിമർശങ്ങൾക്ക് ഇടം നൽകുന്ന കലാലയങ്ങൾക്ക് നേരെ ശക്തമായ ആക്രമണങ്ങളാണ് അമേരിക്കൻ ഭരണകൂടം സ്വീകരിച്ച് പോരുന്നത്.

കൊളംബിയ, ഹാർവാർഡ്, യേൽ, ബെർക്ക്‌ലി തുടങ്ങിയ സ്ഥാപനങ്ങൾ ജൂതവിരുദ്ധ ആരോപണങ്ങളുടെ പേരിൽ പരിശോധന കർശനമാക്കിയിരുന്നു. ജൂത വിദ്യാർത്ഥികളെ സെമിറ്റിക് വിരുദ്ധ പീഡനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന ആരോപണത്തെത്തുടർന്ന് ഫെഡറൽ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കേണ്ടിവരുമെന്ന് 60 സർവകലാശാലകൾക്കും കോളേജുകൾക്കും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യൂണിവേഴ്സിറ്റി കാമ്പസുകളിൽ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചതായും CAIR ചൂണ്ടിക്കാട്ടി. കൊളംബിയ യൂണിവേഴ്സിറ്റിയിൽ പ്രതിഷേധക്കാരെ പോലീസ് അക്രമാസക്തമായി അറസ്റ്റ് ചെയ്തതും ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ പലസ്തീൻ അനുകൂല പ്രതിഷേധക്കാർക്ക് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണവും ശ്രദ്ധേയമായ സംഭവങ്ങളിൽ ഉൾപ്പെടുന്നു. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News