ഫലസ്തീന്‍ അനുകൂല പ്രചാരണം നടത്തിയെന്ന് ആരോപണം; യുഎസിൽ ഇന്ത്യൻ ഗവേഷകൻ അറസ്റ്റിൽ
ജോർജ് ടൗൺ സർവകലാശാലയിലെ ബദർ ഖാൻ സൂരിയെയാണ് അറസ്റ്റ് ചെയ്തത്


വാഷിങ്ടൺ: ഫലസ്തീന്‍ അനുകൂല പ്രചാരണം നടത്തിയെന്നാരോപിച്ച് യുഎസിൽ ഇന്ത്യൻ ഗവേഷകൻ അറസ്റ്റിൽ. ജോർജ് ടൗൺ സർവകലാശാലയിലെ ബദർ ഖാൻ സൂരിയെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി വിർജീനിയയിലെ വീടിന് പുറത്തുവെച്ച് സൂരി അറസ്റ്റിലായതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിലെ ഉദ്യോഗസ്ഥരാണ് സൂരിയെ അറസ്റ്റ് ചെയ്തതെന്നും നാടുകടത്തൽ ഭീഷണി നേരിടുന്നുണ്ടെന്നും സൂരിയുടെ അഭിഭാഷകന്‍ ഹസ്സൻ അഹമ്മദ് പറഞ്ഞു. സൂരിയുടെ വീസ റദ്ദാക്കിയതായും തീവ്രവാദബന്ധം സംശയിക്കുന്നതായും സര്‍ക്കാര്‍ അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
സൂരി ഹമാസ് പ്രചാരണം അനുകൂല പ്രചാരണം നടത്തുകയും സോഷ്യൽ മീഡിയയിൽ ജൂതവിരുദ്ധത പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്‌ലാഫ്ലിൻ എക്‌സിൽ കുറിച്ചു. 'ഹമാസ് പ്രചാരണം സജീവമായി പ്രചരിപ്പിക്കുകയും സോഷ്യൽ മീഡിയയിൽ ജൂതവിരുദ്ധത പ്രോത്സാഹിപ്പിക്കുകയും ചെയ്തയാളാണ് ബദർ ഖാൻ സൂരി. ഹമാസിന്റെ മുതിർന്ന ഉപദേഷ്ടാവുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്'- ട്രീഷ്യ മക്‌ലാഫ്ലിൻ പറഞ്ഞു.
വാഷിംഗ്ടൺ ഡിസിയിലുള്ള ജോർജ് ടൗൺ സർവകലാശാലയിലെ എഡ്മണ്ട് എ. വാൽഷ് സ്കൂൾ ഓഫ് ഫോറിൻ സർവീസിലെ അൽവലീദ് ബിൻ തലാൽ സെന്റർ ഫോർ മുസ്ലീം-ക്രിസ്ത്യൻ അണ്ടർസ്റ്റാൻഡിങില്‍ പോസ്റ്റ്ഡോക്ടറൽ ഫെലോ ആണ് ഡോ. ബദർ ഖാൻ സൂരി. സൂരി ഏതെങ്കിലും നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടതായി തങ്ങൾക്ക് അറിയില്ലെന്ന് ജോർജ് ടൗണ്‍ വക്താവ് പറഞ്ഞു.