രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും ഗസ്സയിൽ ആക്രമണങ്ങൾ കനപ്പിച്ച് ഇസ്രായേൽ, എട്ട് മരണം
ഫലസ്തീനിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിന് ഇസ്രായേൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്


ഗസ്സ സിറ്റി: രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും ഗസ്സ മുനമ്പിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ഇസ്രായേൽ ആക്രമണങ്ങളിൽ എട്ട് പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദെയ്ർ എൽ-ബലാഹിന് സമീപം ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ പെൺകുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു. ഫലസ്തീനിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനുള്ള ഇസ്രായേൽ ഉപരോധം തുടരുകയാണ്.
ഗസ്സ മുനമ്പിന്റെ വടക്കൻ പ്രദേശങ്ങളിൽ ഇസ്രായേൽ ഷെല്ലാക്രമണങ്ങൾ തുടരുകയാണെന്ന് ഖുദ്‌സ് പ്രസ് ഏജൻസി ചെയ്തു. വടക്കൻ ഗസ്സയിൽ നിലവിൽ ഇസ്രായേലി ടാങ്കുകൾ വിന്യസിച്ചിട്ടുണ്ട്. തെക്കൻ ഗസ്സയിലെ അബാസൻ അൽ-കബീറ നഗരത്തിന് സമീപവും ഖാൻ യൂനിസിന് കിഴക്കുള്ള ഫറാഹിൻ പരിസരത്തും ഇസ്രായേൽ സൈന്യം വെടിയുതിർത്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
ഫലസ്തീനിലേക്കുള്ള മാനുഷിക സഹായങ്ങൾക്ക് മേലുള്ള ഇസ്രായേൽ ഉപരോധം തുടർന്നാൽ ഗസ്സയിലെ കുട്ടികളും ഏറ്റവും ദുർബലരായ ആളുകളും മരിക്കുമെന്ന് സഹായ സംഘടനയായ ഇസ്ലാമിക് റിലീഫ് മുന്നറിയിപ്പ് നൽകി. മാനുഷിക സഹായങ്ങൾക്ക് മേലുള്ള ഇസ്രായേലി ഉപരോധം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയും ദുരിതാശ്വാസ ഗ്രൂപ്പുകളും ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഗസ്സയിലെ ഇസ്രായേൽ ഉപരോധത്തെ കാനഡയുടെ പുതിയ പ്രധാനമന്ത്രി മാർക്ക് കാർണി വിമർശിച്ചു. ഭക്ഷണം, വൈദ്യുതി, മെഡിക്കൽ സാമഗ്രികൾ എന്നിവയുൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ഒരിക്കലും രാഷ്ട്രീയ ഉപകരണങ്ങളായി ഉപയോഗിക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി.