'മതന്യൂനപക്ഷങ്ങൾ നടത്തുന്ന സ്‌കൂളുകളിൽ ഹിന്ദുക്കളെ അയക്കരുത്'; കർണാടകയിൽ വിദ്വേഷപ്രസം​ഗം നടത്തിയ അധ്യാപകനെതിരെ കേസ്

പ്രസംഗത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു

Update: 2024-10-06 13:43 GMT
Advertising

മം​ഗലാപുരം: വിദ്വേഷ പ്രസം​ഗത്തിൻ്റെ പേരിൽ കർണാടകയിലെ ഒരു സ്വകാര്യ കോളജ് അധ്യാപകനെതിരെ കേസെടുത്തു. മതന്യൂനപക്ഷങ്ങൾ നടത്തുന്ന സ്‌കൂളുകളിൽ ഹിന്ദുക്കളെ അയക്കരുതെന്നും അവരുടെ ഉടമസ്ഥതയിലുള്ള വിവാഹ മണ്ഡപങ്ങൾ വാടകയ്ക്ക് എടുക്കരുതെന്നുമായിരുന്നു അധ്യാപകൻ്റെ പരാമർശം. മംഗളൂരു സർവകലാശാലയിലെ അധ്യാപകനും ഗവേഷകനുമായ അരുൺ ഉള്ളാളിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

മംഗളൂരുവിനടുത്ത് കിന്നിയയിൽ നടന്ന ഒരു പരിപാടിയിൽ നവദമ്പതികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇയാൾ വിവാദ പരാമർശം നടത്തിയത്. ന്യൂനപക്ഷ സ്‌കൂളുകളിൽ നിന്നും വിവാഹ മണ്ഡപങ്ങളിൽ നിന്നുമുള്ള വരുമാനത്തിൻ്റെ ഒരു ഭാഗം വിദേശത്തേക്കാണ് പോകുന്നതെന്ന് ഇയാൾ അവകാശപ്പെട്ടു. മതസ്പർധ വളർത്തലടക്കമുള്ള വിവിധ വകുപ്പുകൾ ചുമത്തി മം​ഗളൂരു പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്.

പ്രസംഗത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് നിരവധി വിമർശനങ്ങൾക്കാണ് വഴിവെച്ചത്. തൻ്റെ മുൻ തൊഴിലുടമയുടെ മണ്ഡപത്തിൽ വെച്ച് സ്വന്തം കല്യാണം നടത്തിയിരുന്നെങ്കിൽ തനിക്ക് ഡിസ്കൗണ്ട് ലഭിക്കുമായിരുന്നു. എന്നാൽ അതിനു പകരം ഹിന്ദു ഉടമസ്ഥതയിലുള്ള ഒരു വേദിയാണ് താൻ തെരഞ്ഞെടുത്തതെന്നും അധ്യാപകൻ പറഞ്ഞു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News