സിനിമാ മേഖലയിലെ പ്രതിസന്ധി: അനുനയ നീക്കത്തിന് 'അമ്മ', ചർച്ചയിലൂടെ പരിഹരിക്കാൻ നീക്കം
അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ 'അമ്മ'യ്ക്ക് കത്തുനല്‍കിയിരുന്നു


കൊച്ചി:സിനിമ മേഖലയിലെ പ്രതിസന്ധിയിൽ അനുനയ നീക്കവുമായി താര സംഘടന 'അമ്മ'. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി 'അമ്മ' ചർച്ചയ്ക്ക് ശ്രമം തുടങ്ങി. വിവിധ വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാണ് നീക്കം.
അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ 'അമ്മ'യ്ക്ക് കത്തുനല്‍കിയിരുന്നു. അഭിനേതാക്കളുടെ ഉയർന്ന പ്രതിഫലം താങ്ങാനാകുന്നില്ലെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു . പുതിയ നടീനടന്മാര്‍പോലും ഉയര്‍ന്ന പ്രതിഫലമാണ് ആവശ്യപ്പെടുന്നതെന്ന് സംഘടന പറഞ്ഞിരുന്നു. വിവിധ സിനിമാ സംഘടനകളുമായി നടത്തുന്ന ചര്‍ച്ചയ്ക്കുശേഷം സിനിമാനിർമാണം നിര്‍ത്തിവെക്കുന്നതുള്‍പ്പെടെയുള്ള നടപടിയിലേക്ക് കടക്കാനും തീരുമാനമെടുത്തിരുന്നു.ഇതില്‍ അനുനയ നീക്കത്തിനാണ് 'അമ്മ' മുന്നോട്ട് വന്നിരിക്കുന്നത്.
ജയന്‍ ചേർത്തലക്കെതിരെ നിർമാതാക്കള്‍ നിയമനടപടി കടുപ്പിച്ചതും താരങ്ങളുടെ വേതനം സജീവ ചർച്ചയാക്കിയതും താരസംഘടനക്ക് മേല്‍ സമ്മർദമുണ്ടാക്കുന്നുണ്ട്. എല്ലാമാസവും തിയറ്ററുകളിലെ കലക്ഷൻ പുറത്തുവിടുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടപടിയും സംഘടനയിൽ ചർച്ചയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ താരസംഘടന താരസംഘടന നീക്കം നടത്തുന്നത്. ചർച്ചയ്ക്ക് സമീപിച്ചാൽ തയ്യാറാകും എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട്.അതിനാൽ 'അമ്മ' സംഘടന ഉടനെ ഔദ്യോഗികമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമീപിക്കാനാണ് സാധ്യത.
അതിനിടെ, പ്രതിസന്ധിയുടെ കാരണം നിർമാതാക്കള്‍ സ്വയം പരിശോധിക്കണമെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചു. കോടി ക്ലബ്ബിന്റെ അടിസ്ഥാനം സിനിമയുടെ മൊത്തം കലക്ഷൻ ആണെന്നും ഒ ടി ടി, സാറ്റലൈറ്റ് ബിസിനസുകൾ നടക്കാത്തത്.നിർമാതാക്കള്‍ വിശ്വാസ്യത കളഞ്ഞുകുളിച്ചതിനാലാകമെന്നും കുഞ്ചാക്കോ ബോബന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.